കേരള ഹൈക്കോടതിയിലേക്ക് എട്ട് പുതിയ ജഡ്ജിമാരുടെ ശുപാര്‍ശ.
ന്യൂഡൽഹി: കേരള ഹൈക്കോടതിയിലേക്ക് എട്ട് പുതിയ ജഡ്ജിമാരെ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തു. 4 അഭിഭാഷകരെയും 4 ജുഡീഷ്യൽ ഓഫിസർമാരെയുമാണ് ശുപാർശ ചെയ്തത്. അഭിഭാഷകരായ ശോഭ അന്നമ്മ ഈപ്പന്‍, കെ. സഞ്ജിത, ബസന്ത് ബാലാജി, അരവിന്ദ കുമാര്‍ ബാബു എന്നിവരെയും ജുഡീഷ്യൽ ഓഫിസര്‍മാരായ സി. ജയചന്ദ്രന്‍, സോഫി തോമസ്, പി. ജി. അജിത് കുമാര്‍, സി. എസ്. സുധ എന്നിവരെയുമാണ് ശുപാർശ ചെയ്തത്. കേരളത്തിൽ ആകെയുള്ള 10 ഒഴിവുകളിലേയ്ക്കാണ് 8 പേരുടെ ശുപാർശ.
മിസോറാമിൽ നിന്നുള്ള പിന്നാക്ക വിഭാഗത്തിലെ വനിതയെ ഗുവാഹത്തി ഹൈക്കോടതി ജഡ്ജി പദത്തിലേയ്ക്കു ശുപാർശ ചെയ്തതാണ് കൊളീജിയം സ്വീകരിച്ച ചരിത്രപരമായ തീരുമാനങ്ങളിലൊന്ന്. ഗുവാഹത്തിയിൽ നിന്നുള്ള ആദ്യ ഹൈക്കോടതി ജഡ്ജിയും, ആദ്യ വനിതാ ജഡ്ജിയും കൂടിയാകും ഇവർ. നിലവിൽ ഐസ്വാൾ ജില്ലാ ജഡ്ജിയാണ്. ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നു നിയമബിരുദം പൂർത്തിയാക്കിയ ഇവർ മിസോറം ജുഡീഷ്യൽ സർവീസിൽ പ്രവേശിക്കും മുൻപ് ജെഎൻയുവിൽ നിന്ന് എംഫിൽ പൂർത്തിയാക്കി.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ. വി. രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കൊളീജിയം 12 ഹൈക്കോടതികളിലേയ്ക്കായി 68 പേരെയാണ് ജഡ്ജി പദത്തിലേയ്ക്കു ശുപാർശ ചെയ്തത്. ഓഗസ്റ്റിലും ഈ മാസം ആദ്യവും നടന്ന യോഗങ്ങളിൽ 112 പേരുകളാണ് അഭിഭാഷകരിൽ നിന്നും ജുഡീഷ്യൽ ഓഫിസർമാരിൽ നിന്നുമായി കൊളീജിയം പരിഗണിച്ചത്. ഇപ്പോൾ ശുപാർശ ചെയ്യപ്പെട്ടിരിക്കുന്നവരിൽ 44 പേർ മുതിർന്ന അഭിഭാഷകരും 24 പേർ ജുഡീഷ്യൽ സർവീസിൽ ഉള്ളവരുമാണ്. കൊളീജിയം 9 പേരെ സുപ്രീം കോടതി ബെഞ്ചിലേയ്ക്കും ശുപാർശ ചെയ്തിട്ടുണ്ട്. അലഹാബാദ് ഹൈക്കോടതിയിലേയ്ക്ക് 13ഉം മദ്രാസ് ഹൈക്കോടതിയിലേയ്ക്ക് നാലും രാജസ്ഥാൻ ഹൈക്കോടതിയിലേയ്ക്ക് മൂന്നും കൊൽക്കത്ത ഹൈക്കോടതിയിലേയ്ക്ക് രണ്ടും വീതം അഭിഭാഷകരെ ശുപാർശ ചെയ്തിതിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ