ആറുവരിപ്പാത നിർമ്മാണം എല്ലാ മാസവും വിലയിരുത്തും: മന്ത്രി മുഹമ്മദ് റിയാസ്.
തൃശൂർ: കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ആറുവരിപ്പാതയുടെ നിർമ്മാണം എല്ലാ മാസവും സംസ്ഥാന സർക്കാർ വിലയിരുത്തുമെന്നു മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു.
സംസ്ഥാന സർക്കാരിന് 25% നിക്ഷേപമുള്ള പദ്ധതിയാണിത്. ദേശീയപാത അതോറിറ്റി നിർമ്മിക്കുന്ന റോഡിനാവശ്യമായ ഭൂമി പൂർണ്ണമായും വിട്ടു കൊടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭാ മണ്ഡലങ്ങളിൽ മരാമത്തു ജോലിയുടെ ഏകജാലക നിരീക്ഷണ സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ചീഫ് എൻജിനീയറും എക്സിക്യൂട്ടീവ് എൻജിനീയറുമായിരിക്കും ഓരോ മണ്ഡലത്തിലെയും ജോലി നിരീക്ഷിക്കുക. ഇവർ പ്രവൃത്തിയിൽ ഇടപെടില്ല. 2 മാസത്തിലൊരിക്കൽ എംഎൽഎയുടെ നേതൃത്വത്തിലുള്ള യോഗത്തിൽ ഈ റിപ്പോർട്ട് അവതരിപ്പിക്കും. ഇതിനു സംസ്ഥാനതല നിരീക്ഷണവും ഉണ്ടാകും.
കോഴിക്കോട്ട് ടാർ ചെയ്ത റോഡ് വീണ്ടും പണിതെന്നു വരുത്തി ബിൽ വാങ്ങാൻ ശ്രമം നടന്നത് ഒറ്റപ്പെട്ട സംഭവമല്ല. ഇതിന്റെ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മഴയ്ക്കു ശേഷമുള്ള അറ്റകുറ്റപ്പണിക്ക് 225 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ