വിവാഹപ്രായം; കേന്ദ്ര നീക്കത്തിനെതിരെ എതിർപ്പുമായി സി.പി.എമ്മും, ലീഗും.
ന്യൂ ഡൽഹി: രാജ്യത്തെ സ്ത്രീകളുടെ വിവാഹ പ്രായം 18 വയസില്‍ നിന്നും 21 ആക്കി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ എതിര്‍പ്പുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്. സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിനെ ശക്തമായി എതിര്‍ക്കുമെന്ന് സി.പി.എമ്മും മുസ്ലിം ലീഗും വ്യക്തമാക്കി. വിവാഹ പ്രായം 21 ആക്കി ഉയര്‍ത്തുന്നതിനെ പിന്തുണയ്ക്കാനാകില്ലെന്നും പതിനെട്ടാം വയസില്‍ വോട്ട് ചെയ്യാനാകുന്ന പെണ്‍കുട്ടിക്ക് അവളുടെ വിവാഹത്തിനും അവകാശമുണ്ടെന്നും സി.പി.എം പി.ബി അംഗം ബൃന്ദ കാരാട്ട് വ്യക്തമാക്കി. കേന്ദ്രത്തിന്റെ പുതിയ നീക്കം അതിനെതിരാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ദുരൂഹമെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം പി. കെ. ശ്രീമതി പ്രതികരിച്ചു. വിവാഹ പ്രായം 18 വയസ് ആയി തന്നെ നിലനിര്‍ത്തണമെന്നും പെണ്‍കുട്ടികളുടെ പോഷകാഹാര കുറവ് പരിഹരിക്കാനുള്ള നിയമവും നടപടിക്രമങ്ങളുമാണ് രാജ്യത്തിന് ഇപ്പോള്‍ ആവശ്യമെന്നും ശ്രീമതി ചൂണ്ടിക്കാട്ടി. വിവാഹ പ്രായം 21 ആക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കാവുന്ന തീരുമാനമാണെന്നും ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്നും അവർ പറഞ്ഞു. ഇത്തരം തീരുമാനങ്ങള്‍ എടുക്കേണ്ടത് മഹിളാ സംഘടനകളുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും ആലോചിച്ച് വേണമായിരുന്നുവെന്നും തീരുമാനത്തിന് പിന്നില്‍ ചില രാഷ്ട്രീയ ലക്ഷ്യങ്ങളും ദുരൂഹതകളുമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കം ദുരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും, തീരുമാനം മുസ്ലിം വ്യക്തിനിയമത്തിന് മേലുള്ള കടന്നു കയറ്റമാണെന്നും മുസ്ലിം ലീഗ് വ്യക്തമാക്കി. പാര്‍ലമെന്റിന്റെ ഇരു സഭകളിലും മുസ്ലിം ലീഗ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ലോക്‌സഭയില്‍ ഇ. ടി. മുഹമ്മദ് ബഷീര്‍, അബ്ദുസ്സമദ് സമദാനി എന്നിവരാണ് നോട്ടീസ് നല്‍കിയത്. രാജ്യസഭയില്‍ പി. വി. അബ്ദുല്‍ വഹാബും നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ