ബസ് ചാര്‍ജ് വര്‍ദ്ധന; ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനുമായി ഗതാഗതമന്ത്രിയുടെ ചർച്ച ഇന്ന്.
തിരു.: ബസ് ചാര്‍ജ് വര്‍ദ്ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനുമായി ഇന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു ചര്‍ച്ച നടത്തും.
സ്വകാര്യ ബസ്സുടമകളുടെ സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുവാന്‍ തീരുമാനിച്ചിരുന്നു. പിന്നീട് വിദ്യാര്‍ത്ഥി സംഘടനകളുമായും ചര്‍ച്ച നടത്തിയിരുന്നു. ഇക്കാര്യത്തില്‍ അഭിപ്രായം ആരായുന്നതിനാണ് ബസ് നിരക്ക് നിര്‍ദ്ദേശിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള കമ്മിറ്റിയുമായി ഗതാഗതമന്ത്രി ചര്‍ച്ച നടത്തുന്നത്.
അതേസമയം, ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഈ മാസം 21 മുതല്‍ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂട്ടാതെയുള്ള ബസ് ചാര്‍ജ് വര്‍ധനവ് വേണ്ടെന്ന് കൊച്ചിയില്‍ ചേര്‍ന്ന ബസ് ഉടമ സംയുക്ത സമര സമിതി വ്യക്തമാക്കി. ഇരുപത്തിയൊന്നിന് മുമ്പ് സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നും ബസ് ഉടമകള്‍ അറിയിച്ചു.
അതേസമയം, ബസ് യാത്രാനിരക്ക് വര്‍ധിപ്പിക്കുമ്പോള്‍ കണ്‍സെഷന്‍ നിരക്കില്‍ മാറ്റം വരുത്തരുതെന്ന് വിദ്യാര്‍ത്ഥി സംഘടനകളും ആവശ്യപ്പെടുന്നു. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ആറ് രൂപ ആക്കണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. എന്നാല്‍ ഇത്ര വലിയ വര്‍ദ്ധന പറ്റില്ലെന്നും ഒന്നര രൂപ ആക്കാമെന്നുമാണ് സര്‍ക്കാര്‍ നിലപാട്.
إرسال تعليق