യു.പി.എ സഖ്യം ഇല്ലാതായി, ബി.ജെ.പിക്കെതിരേ പുതിയ കൂട്ടുകെട്ട് വേണം; മമത.
മുംബൈ: രാജ്യത്ത് യു.പി.എ സഖ്യം നിലവിൽ ഇല്ലാതായെന്നും ബിജെപി ഫാസിസത്തെ തോൽപ്പിക്കാൻ പുതിയ കൂട്ടുകെട്ട് വേണമെന്നും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മഹാരാഷ്ട്ര സന്ദർശനത്തിനിടെ ബുധനാഴ്ച മുംബൈയിൽ എൻ.സി.പി അദ്ധ്യക്ഷൻ ശരത് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് കോൺഗ്രസിനെ ലക്ഷ്യമിട്ടുള്ള മമതയുടെ പ്രതികരണം. ദേശീയ തലത്തിൽ ബിജെപിക്കും കോൺഗ്രസിനും ബദലായി പുതിയൊരു സഖ്യമുണ്ടാക്കാനാണ് മമതയുടെ ശ്രമം. ഇതിന്റെ തുടർച്ചയായാണ് മമത മഹാരാഷ്ട്രയിലെത്തി എൻസിപി അദ്ധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയത്. ഇരുവരും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച ഏകദേശം അരമണിക്കൂറോളം നീണ്ടു. തുടർന്ന് സംയുക്തമായാണ് ഇരുവരും മാധ്യമങ്ങളെ കണ്ടത്.
മമതയുമായി വിവിധ വിഷയങ്ങൾ ചർച്ച ചെയ്തുവെന്നും ബിജെപിക്ക് എതിരായ പോരാട്ടത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന് പവാറും വ്യക്തമാക്കി. ബിജെപി വിരുദ്ധ മുന്നണിയെ ആരു നയിക്കുമെന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തി ഇല്ലെന്നും പവാർ പറഞ്ഞു.
അതേസമയം, കോൺഗ്രസിന് എതിരായ മമതയുടെ വിമർശനത്തിന് ഉള്ള കൃത്യമായ മറുപടി പവാർ നൽകിയില്ല. എന്നാൽ, മമതയുടെ പ്രതികരണത്തെ പരിഹസിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ രംഗത്തെത്തി. കോൺഗ്രസ് ഒപ്പമില്ലാതെ ബിജെപിയെ തോൽപ്പിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അതു വെറും സ്വപ്നം മാത്രമായിരിക്കുമെന്ന് വേണുഗോപാൽ വ്യക്തമാക്കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ