ജി.എസ്.ടിയില്‍ മാറ്റങ്ങള്‍ വരുന്നു; നികുതി സമ്പ്രദായത്തെ അടിമുടി പരിഷ്കരിക്കും.
ന്യൂഡല്‍ഹി: ജി.എസ്.ടിയില്‍ സമഗ്രമായ പരിഷ്കാരങ്ങള്‍ക്ക് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പുതിയ നികുതി സമ്പ്രദായം, അടുത്ത ജൂലൈയില്‍ അഞ്ച് വര്‍ഷം തികക്കാനിരിക്കെയാണ്.
നികുതി ഘടനയിലെ പരിഷ്കാരങ്ങള്‍ മുതല്‍ ജി.എസ്.ടിയില്‍ നിന്നും ഒഴിവാക്കിയ ഉല്‍പന്നങ്ങളുടെ ലിസ്റ്റില്‍ വരെ മാറ്റങ്ങൾ പ്രതീക്ഷിക്കാം. നിലവില്‍ ജി.എസ്.ടിയില്‍ നാല് നിരക്കുകളാണ് ഉള്ളത്. ഇത് മൂന്നായി ചുരുങ്ങുമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നല്‍കുന്ന ജി.എസ്.ടി. നഷ്ടപരിഹാരവും അടുത്ത വര്‍ഷം മുതല്‍ ഒഴിവാക്കും. കര്‍ണാടക മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതി ഉടന്‍ ഇതിനുള്ള ശിപാര്‍ശകള്‍ നല്‍കും. ഇത് അടുത്ത ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയാവുമെന്നാണ് റിപ്പോര്‍ട്ട്.
നികുതിഘടനയില്‍ മാറ്റം വരുന്നതിനോട് സംസ്ഥാനങ്ങള്‍ അനുകൂലിക്കുന്നുവെന്നാണ് വിവരം. അഞ്ച്, 12 ശതമാനം നിരക്കുകള്‍ ഒറ്റ നിരക്കായി മാറ്റുമെന്നാണ് സൂചന. നിലവില്‍ ജി.എസ്.ടിയില്‍ നിന്നും ഒഴിവാക്കപ്പെടുന്ന പല സേവനങ്ങളും ചരക്കുകളും നികുതി പരിധിയിലേക്ക് വരും. ജി.എസ്.ടി നഷ്ടപരിഹാരം നല്‍കുന്നത് നിര്‍ത്തുമ്പോള്‍ വരുമാന നഷ്ടമുണ്ടാകുമോയെന്ന ആശങ്ക സംസ്ഥാനങ്ങള്‍ക്കുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ