ഇന്ന് ഇന്ദിരാ ഗാന്ധി രക്തസാക്ഷി ദിനം

ഇന്ന് ഇന്ദിരാ ഗാന്ധി രക്തസാക്ഷി ദിനം
       'മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മുപ്പത്തിയേഴാം രക്തസാക്ഷി ദിനമാണ് ഇന്ന്. 1984-ല്‍ ഇതേ ദിവസമാണ് സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ് ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടത്. ഇന്ദിരാ ഗാന്ധിയുടെ സമാധി സ്ഥലമായ ശക്തി സ്ഥലില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് പുഷ്പാര്‍ച്ചന നടത്തി. ഇന്ത്യയുടെ ഉരുക്ക് വനിതയെന്നറിയപ്പെട്ട ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് സ്വന്തം അംഗരക്ഷകരായ സത് വന്ത് സിംഗ്, ബിയാന്ത് സിംഗ് എന്നിവരുടെ വെടിയേറ്റ് മരിച്ചത്.
      സുവര്‍ണ്ണ ക്ഷേത്രത്തില്‍ തമ്പടിച്ച സിഖ് തീവ്രവാദികള്‍ക്കെതിരെ നടത്തിയ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിനെ തുടര്‍ന്ന് ഇന്ദിരാഗാന്ധിയുടെ അംഗരക്ഷകരില്‍ സിഖ് സമുദായക്കാരെ ഒഴിവാക്കണമെന്ന് ഇന്‍റലിജന്‍സ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇന്ദിര അതിന് വഴങ്ങിയില്ല. ഇന്ദിരാഗാന്ധിയുമായി അടുത്ത ബന്ധമുള്ള ബിയാന്ത് സിങും സത് വന്ത് സിങും ചേര്‍ന്ന് 31 റൗണ്ട് വെടിയാണ് ഇന്ദിരയുടെ മേല്‍ ഉതിര്‍ത്തത്. ഉറച്ച തീരുമാനങ്ങൾ എടുക്കുകയും അത് നടപ്പാക്കുന്നതിലുള്ള വ്യഗ്രതയുമായിരുന്നു ഇന്ദിരയുടെ സവിശേഷത.
      കോണ്‍ഗ്രസ് നേതാവെന്ന നിലയിലും പ്രധാനമന്ത്രിയെന്ന നിലയിലും ഇന്ദിരയെ വ്യത്യസ്തയാക്കിയതും അതു തന്നെയായിരുന്നു. അടിയന്തിരാവസ്ഥാ പ്രഖ്യാപനം ഒരു ഉദാഹരണം. പഞ്ചാബില്‍ അകാലി ദളിനെ ഒതുക്കാന്‍ ഭിന്ദ്രന്‍ വാലയെ ഉയര്‍ത്തിക്കൊണ്ടു വന്ന ഇന്ദിരക്ക് അത് തന്നെയാണ് വിനയായി മാറിയതും. ഭിന്ദ്രന്‍ വാല കോണ്‍ഗ്രസ് വിട്ട് തീവ്രവാദപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞു. അതേ ഭിന്ദ്രന്‍വാലക്കും കൂട്ടര്‍ക്കുമെതിരെ നടത്തിയ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ എന്ന സൈനിക ഓപ്പറേഷന്‍ സിഖ് സമുദായത്തിലുണ്ടാക്കിയ മുറിവാണ് ഒടുവില്‍ ഇന്ദിരയുടെ ജീവനെടുത്തത്. ഇന്ദിരയുടെ മരണത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ നടന്ന സിഖ് കൂട്ടക്കൊല മരണശേഷവും ഇന്ദിരയുടെ ഓര്‍മയില്‍ കളങ്കമായി മാറി.



Post a Comment

أحدث أقدم