നെഹ്രു ട്രോഫി വള്ളംകളി ; ഉന്നതാധികാര സമിതിക്കു നിർദ്ദേശം സമർപ്പിച്ചു

നെഹ്രു ട്രോഫി വള്ളംകളി ; ഉന്നതാധികാര സമിതിക്കു നിർദ്ദേശം സമർപ്പിച്ചു.
ആലപ്പുഴ: കോവിഡിനെത്തുടർന്നു മാറ്റി വെച്ച നെഹ്റു ട്രോഫി വള്ളംകളി ഡിസംബറിൽ നടത്താൻ ആലോചന. എന്നാൽ, തീയതി നിശ്ചയിച്ചിട്ടില്ല. ഡിസംബറിൽ വള്ളംകളി നടത്താമെന്നു കാട്ടി ജില്ലാ ഭരണകൂടം ഉന്നതാധികാര സമിതിക്കു നിർദ്ദേശം സമർപ്പിച്ചിട്ടുണ്ട്. ഇവരാകും അന്തിമ തീരുമാനമെടുക്കുക.
      കാണികളുടെ എണ്ണം ക്രമീകരിച്ചു ജനപ്രതിനിധികളുടെ ഉൾപ്പെടെ നേതൃത്വത്തിൽ കോവിഡ് നിയമങ്ങൾ ഉറപ്പാക്കി വള്ളംകളി നടത്തുന്നതിനുള്ള സാധ്യതയാണു പരിശോധിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കോവിഡ് ഉന്നതാധികാര സമിതിയിൽ ചർച്ച ചെയ്ത് തുടർനടപടികൾ സ്വീകരിക്കും.
     ഈ വർഷം തന്നെ നെഹ്രു ട്രോഫി വള്ളംകളി നടത്തുമെന്നു സർക്കാരും വിനോദസഞ്ചാര വകുപ്പും അറിയിച്ചിരുന്നതാണ്. ഇതിനായി മന്ത്രി പി. എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ യോഗവും ചേർന്നിരുന്നു. തിരുവനന്തപുരത്തു ചേർന്ന യോഗത്തിനു ശേഷം മന്ത്രി തന്നെയാണു വള്ളംകളി ഈ വർഷം നടത്തുമെന്നറിയിച്ചത്. എന്നാൽ, മാസവും മറ്റു കാര്യങ്ങളും തീരുമാനിച്ചിരുന്നില്ല. ഇപ്പോൾ ജില്ലാ ഭരണകൂടം അനുയോജ്യമാണെന്നു കണ്ടെത്തിയിരിക്കുന്നതു ഡിസംബറാണ്. ഇത്‌ ഉന്നതാധികാര സമിതിയെ അറിയിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാലുടൻ വള്ളംകളി നടത്തുന്നതിനു വേണ്ട നടപടികൾ ആരംഭിക്കാനാണു ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്. ഡിസംബറിൽ കോവിഡ് കേസുകൾ കുറയുമെന്നും കാലാവസ്ഥ അനുകൂലമാകുമെന്നുമാണു വിലയിരുത്തൽ. ഡിസംബർ ടൂറിസം സീസൺ കൂടി ആയതിനാൽ ധാരാളം കാണികളെയും സംഘാടകർ പ്രതീക്ഷിക്കുന്നു.
      ഡിസംബറിൽ നെഹ്‌റു ട്രോഫി വള്ളംകളി നടത്തിയാൽ വള്ളംകളി മേഖലയ്ക്കാകെ പുത്തൻ ഉണർവാകും അതു സമ്മാനിക്കുക. രണ്ടു വർഷമായി നെഹ്രു ട്രോഫി വള്ളംകളി മുടങ്ങിയിട്ട്.
     ക്ലബ്ബുകളും തുഴക്കാരും വലിയ പ്രതിസന്ധിയിലും ആശങ്കയിലുമായിരുന്നു. നെഹ്രു ട്രോഫിക്കൊപ്പം തന്നെ ആരംഭിക്കുന്ന സി.ബി.എൽ. (ചാമ്പ്യൻസ് ബോട്ട്‌ ലീഗ്) ഈ മേഖലയിൽ വലിയ പ്രതികരണമാണു സൃഷ്ടിച്ചത്. കടത്തിൽ മുങ്ങിത്താഴ്‌ന്ന പല ക്ലബ്ബുകൾക്കും ആശ്വാസമായി മാറി, വീണ്ടും ആർപ്പുവിളികളിലേക്കു വള്ളംകളി മേഖല കടക്കുന്നതിനിടെയാണു വില്ലനായി കോവിഡ് അവതരിച്ചത്. അതോടെ എല്ലാം സ്തംഭിച്ചു. വള്ളങ്ങളുടെ അറ്റകുറ്റപ്പണിക്കു പോലും വകയില്ലാതെ ക്ലബ്ബുകളും കരക്കാരും കഷ്ടപ്പെട്ടു. ഈ വർഷം വള്ളംകളി നടക്കില്ലെന്നു പോലും വിചാരിച്ചിരുന്നതാണ്. അപ്പോഴാണു സർക്കാർ പ്രഖ്യാപനം വരുന്നത്.
       നെഹ്രുട്രോഫി വള്ളം കളിയോടനുബന്ധിച്ചാണു വിദേശികളും സ്വദേശികളുമായ സഞ്ചാരികൾ കൂടുതലായി ആലപ്പുഴയിലേക്ക് എത്തുന്നത്. പുതിയൊരു വിനോദസഞ്ചാര സീസണിന്റെ തുടക്കം തന്നെ വള്ളം കളിയോടെയാണ്. പൂജ അവധിയോടെ വീണ്ടും വിനോദസഞ്ചാര മേഖലയ്ക്ക് അനക്കം വെച്ചിട്ടുണ്ട്. ഡിസംബറിൽ കൂടുതൽ സഞ്ചാരികൾ ആലപ്പുഴയിലേക്കു വരാൻ സാധ്യതയേറെയാണ്. നെഹ്രു ട്രോഫി കൂടി ഡിസംബർ മാസത്തിൽ ഉറപ്പിച്ചാൽ സഞ്ചാരികളുടെ വരവ് ഏറുമെന്നാണു വിനോദസഞ്ചാര വകുപ്പിന്റെ വിലയിരുത്തൽ.

Post a Comment

വളരെ പുതിയ വളരെ പഴയ