ശബരിമല തുലാമാസ ദർശനം ഒഴിവാക്കി.

ശബരിമല തുലാമാസ ദർശനം ഒഴിവാക്കി.
പത്തനംതിട്ട: ശബരിമല തുലാമാസ പൂജാ സമയത്തുള്ള തീർത്ഥാടനം ഇത്തവണ പൂര്‍ണ്ണമായും ഒഴിവാക്കാൻ തീരുമാനിച്ചു. അണക്കെട്ടുകള്‍ തുറക്കുന്ന സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലാണ് തീരുമാനം. അതേ സമയം, ശബരിമല ദർശനത്തിനായി വ്രതം നോറ്റ്, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, വെർച്വൽ ക്യൂവിൽ രജിസ്റ്റർ ചെയ്ത് വന്നവരെ തിരിച്ചയയ്ക്കും. തുടർന്ന് ഇവർക്ക് ദർശനം നടത്താൻ എന്ത് നടപടി സ്വീകരിക്കുമെന്ന് യോഗം വ്യക്തമാക്കിയില്ല.  നിലയ്ക്കല്‍, പെരുന്തേനരുവി മേഖലയില്‍ ഞായറാഴ്ച തന്നെ ഇരുപതു സെന്റീമീറ്ററിലധികം മഴ പെയ്തിരുന്നു.
     അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറക്കുന്നത് തീരുമാനിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്.
      ഏത് ഡാം തുറക്കണം, തുറക്കേണ്ട എന്നത് അതത് ഡാമുകളിലെ വെള്ളത്തിന്റെ അളവ് നോക്കി വിദഗ്ധ സമിതി തിരുമാനിക്കും. തുറക്കുന്നതിന് കൃത്യമായ മണിക്കൂറുകള്‍ മുമ്പ് ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാരെ അറിയിക്കണം. പ്രദേശവാസികളെ ഒഴിപ്പിക്കാനാവശ്യമായ സമയം നല്‍കണമെന്നും ഡാം പെട്ടെന്ന് തുറക്കുമ്പോള്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ ഒഴിവാക്കാനാണ് ഈ തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
        അതേസമയം, മഴക്കെടുതിയോടുമായി ബന്ധപ്പെട്ട് തുറന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ കൂടുതൽ സജ്ജീകരണം ഒരുക്കാനും യോഗത്തിൽ തീരുമാനിച്ചു.
        സംസ്ഥാനത്ത് ഇപ്പോൾ 184 ദുരിതാശ്വാസ ക്യാംപുകളാണുള്ളത്. ക്യാമ്പുകളില്‍ ആവശ്യത്തിന് സജ്ജീകരണങ്ങളുണ്ടാകണം. ഭക്ഷണം, വസ്ത്രം, കിടക്കാനുള്ള സൗകര്യം എന്നിവ ഉറപ്പാക്കണം. റവന്യൂ വകുപ്പിന് പുറമെ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യം ശ്രദ്ധിക്കണം. പ്രാദേശിക കൂട്ടായ്മകളുടെ സഹായവും തേടണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ