കേരള പോലീസിന് പോപ്പുലര്‍ ഫ്രണ്ടിനെ ഭയം; സ്ലീപ്പര്‍ സെല്‍ പ്രവര്‍ത്തിക്കുന്നുവെന്ന് കെ. സുരേന്ദ്രന്‍
ആലപ്പുഴ: ആലപ്പുഴയിലെ ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസിന്റെ കൊലപാതകത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേരള പോലീസിന് പോപ്പുലര്‍ ഫ്രണ്ടിനെ ഭയമാണ്. പ്രതികളെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങളും തെളിവുമുണ്ടെങ്കിലും സേനയെ സര്‍ക്കാര്‍ കൂച്ചുവിലങ്ങിട്ടിരിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
പോപ്പുലര്‍ ഫ്രണ്ടിനെ പോലീസ് വല്ലാതെ ഭയപ്പെടുകയാണ്. പോപ്പുലര്‍ ഫ്രണ്ടിലെ തീവ്രവാദികള്‍ ആയുധ പരിശീലനം നടത്തുന്ന സ്ഥലങ്ങള്‍ ഉള്‍പ്പെടെ പോലീസിന് അറിയാമെങ്കിലും സര്‍ക്കാര്‍ സംരക്ഷിക്കുന്നവരെ പോലീസിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. പോലീസ് ഉദ്യോഗസ്ഥർ ആര്‍എസ്എസ്-ബിജെപി നേതാക്കളുടെ വീടിന്റെ സ്‌കെച്ച് തയ്യാറാക്കി നല്‍കുന്നു.
കേരള പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നവര്‍ പോലും പോപ്പുലര്‍ ഫ്രണ്ടുമായി അടുപ്പം പുലര്‍ത്തുന്നവരാണ്. സ്ലീപ്പര്‍ സെല്‍ പ്രവര്‍ത്തിക്കുന്നുവെന്നതിന് തെളിവാണിതെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുന്‍പ് സസ്‌പെന്‍ഷനിലായ പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥനായ ഷാജഹാനെ ഈ സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കി നിയമിച്ചുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
കൈവെട്ട് കേസിലേയും അഭിമന്യു വധക്കേസിലെയും പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങള്‍ കൃത്യമായി അറിയാമായിരുന്നിട്ടും പോലീസ് ഇരുട്ടില്‍ തപ്പി. സ്വന്തം പാര്‍ട്ടിയിൽ ഉള്ളവരെ കൊലപ്പെടുത്തിയിട്ടും സംരക്ഷണം നല്‍കിയവരാണ് സര്‍ക്കാരെന്നും അപ്പോള്‍ ബിജെപി നേതാക്കളുടെ കാര്യം പറയേണ്ടതുണ്ടോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ