ഭക്ഷ്യകിറ്റ് വിതരണം തിരുവോണത്തിന് മുമ്പ് പൂർത്തിയാകില്ലെന്ന് സപ്ലൈകോ.

ഭക്ഷ്യകിറ്റ് വിതരണം തിരുവോണത്തിന് മുമ്പ് പൂർത്തിയാകില്ലെന്ന് സപ്ലൈകോ.

തിരു.: സംസ്ഥാന സർക്കാരിന്‍റെ ഭക്ഷ്യക്കിറ്റ് വിതരണം തിരുവോണത്തിന് മുമ്പ് പൂർത്തിയാകില്ല.16 ഇന കിറ്റിലെ ചില ഉത്പന്നങ്ങളുടെ ലഭ്യത കുറവാണ് കാരണം. വരുന്ന രണ്ട് ദിവസങ്ങളിൽ പരമാവധി കിറ്റ് തയ്യാറാക്കി വിതരണം 75 ശതമാനവും പൂർത്തിയാക്കാനാണ് സപ്ലൈകോയുടെ ശ്രമം. ഓണത്തിന് ശേഷവും കിറ്റ് വിതരണം തുടരുമെന്ന് സപ്ലൈകോ സിഎംഡി അറിയിച്ചു.
       കഴിഞ്ഞ 16-ാം തീയതിക്കുള്ളിൽ സംസ്ഥാനത്തെ എല്ലാ കാർഡ് ഉടമകൾക്കും ഭക്ഷ്യകിറ്റ് എത്തിക്കണമെന്ന ലക്ഷ്യത്തിലായിരുന്നു സപ്ലൈകോ പ്രവർത്തനങ്ങൾ. ഏലയ്ക്കാ, ശർക്കരവരട്ടി പോലുള്ള ചില ഉത്പന്നങ്ങളുടെ ലഭ്യത കുറവ് ആ കണക്കുകൂട്ടൽ തെറ്റിച്ചു. റേഷൻ കടകളിൽ കഴിഞ്ഞ 31-ാം തീയതി വിതരണം തുടങ്ങിയെങ്കിലും കാർഡ് ഉടമകളിൽ 50 ശതമാനത്തോളം പേർക്കാണ് ഇത് വരെ കിറ്റ് നൽകാനായത്.
      സംസ്ഥാനത്ത് വിതരണത്തിന് പ്രതീക്ഷിക്കുന്ന 85 ലക്ഷം കിറ്റിൽ ഇത് വരെ 48 ലക്ഷം കിറ്റുകൾ ഉടമകൾ കൈപ്പറ്റി. ഉത്രാടം ദിവസം വരെ പരമാവധി കിറ്റുകൾ തയ്യാറാക്കി 60 ലക്ഷം ഉടമകൾക്ക് കിറ്റ് കൈമാറാനാകുമെന്നാണ് സപ്ലൈകോ പ്രതീക്ഷ. ഇതിനായി സംസ്ഥാനത്ത് ആയിരത്തിലധികം പാക്കിംഗ് സെന്‍ററുകൾ സജീവമാണ്.
      ബിപിഎൽ കാർഡ് ഉടമകളിൽ ഭൂരിഭാഗം പേർക്കും കിറ്റ് കൈമാറിയെന്ന് സപ്ലൈകോ സിഎംഡി വ്യക്തമാക്കി. ഈ മാസം അവസാനം വരെയും കിറ്റ് വിതരണം തുടരും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കിറ്റിലെ ഉത്പന്നങ്ങളെ ചൊല്ലിയുള്ള ആക്ഷേപങ്ങൾ കുറഞ്ഞതിന്‍റെ ആശ്വാസത്തിലാണ് സപ്ലൈകോ. ഗുണനിലവാരം ഉറപ്പാക്കാൻ രണ്ട് തലത്തിലുള്ള പരിശോധനയാണ്  ഇക്കുറി നടത്തിയത്. 

Post a Comment

വളരെ പുതിയ വളരെ പഴയ