ആ തൂലിക നിലച്ചു.
തിരു.: പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു. 73 വയസായിരുന്നു. കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡക്കൽ കോളേജ് ആശുപത്രിയിൽ ചകിത്സയിലായിരുന്നു. ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. തിരുവനന്തപുരം പൂവച്ചൽ കുഴിയംകൊണം ജമാ അത്ത് പള്ളിയിൽ ഇന്ന് വൈകീട്ട് സംസ്കാരം നടക്കും. ഭാര്യ: ആമിന, മക്കൾ: തുഷാര, പ്രസൂന.
മുന്നൂറിലേറെ ചിത്രങ്ങളിലായി 1200 ലേറെ പാട്ടുകൾ
എഴുതി. നാഥാ നീ വരും കാലൊച്ച..., ഏതോ ജന്മ കല്പനയിൽ..., ശര റാന്തൽ തിരി താഴും..., പൂ മാനമേ... തുടങ്ങി മലയാളികളുടെ മനസിൽ തങ്ങി നിൽക്കുന്ന നിരവധി അനശ്വര ഗാനങ്ങൾ രചിച്ചു. 1948 ഡിസംബർ 25ന് തിരുവനന്തപുരത്തെ കാട്ടാക്കടയ്ക്ക് സമീപം അബൂക്കർ പിള്ളയുടെയും റാബിയത്തുൽ അദബിയ ബീവിയുടെയും മകനായി പൂവച്ചലിലാണ് മുഹമ്മദ് അബ്ദുൽ ഖാദർ എന്ന പൂവച്ചൽ ഖാദർ ജനിച്ചത്.
സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം, തൃശൂർ വലപ്പാട് പോളിടെക്നിക്കിൽ നിന്ന് എഞ്ചനീയറിങ്ങ് ഡിപ്ലോമയും തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിൽ നിന്ന് എഎംഐഇയും പാസായി. പൊതുമരാമത്ത് വകുപ്പിൽ എഞ്ചിനിയറായിരുന്നു. 1972 -ൽ ചലച്ചിത്ര ഗാനരചനയിലേക്ക് കടന്ന ഖാദർ പിന്നീട് മലയാള സിനിമയിലെ ശ്രദ്ധേയമായ ചിത്രങ്ങൾക്കു വേണ്ടി ഗാനങ്ങൾ രചിച്ചു.
ചാമരം, ചൂള, തകര, പാളങ്ങൾ, ബെൽറ്റ് മത്തായി, ശ്രീ അയ്യപ്പനും വാവരും, ആട്ടക്കലാശം, തമ്മിൽ തമ്മിൽ, സന്ദർഭം, കായലും കയറും, താളവട്ടം, ദശരഥം തുടങ്ങിയ നിരവധി ചിത്രങ്ങളിലെ പാട്ടുകൾ ശ്രദ്ധ നേടി. എഴുപത്, എൺപത് കാലഘട്ടത്തിൽ സിനിമാ ഗാനരംഗത്തു നിറസാന്നിദ്ധ്യമായ ഖാദർ കെ. ജി. ജോർജ്, പി. എൻ. മേനോൻ, ഐ. വി. ശശി, ഭരതൻ, പത്മരാജൻ തുടങ്ങിയ പ്രമുഖരോടൊപ്പം പ്രവർത്തിച്ചിചിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ