മലയാളി ജൂനിയര്‍ വാറന്‍റ് ഓഫീസര്‍ എ. പ്രദീപിന്‍റെ ഭൗതികദേഹം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി.

മലയാളി ജൂനിയര്‍ വാറന്‍റ് ഓഫീസര്‍ എ. പ്രദീപിന്‍റെ ഭൗതികദേഹം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി.
തൃശൂർ: കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളി ജൂനിയര്‍ വാറന്‍റ് ഓഫീസര്‍ എ. പ്രദീപിന്‍റെ ഭൗതികദേഹം ജന്മനാട്ടിലെത്തിച്ചു സംസ്കരിച്ചു.
        സൂലൂര്‍ വ്യോമതാവളത്തില്‍ നിന്ന് റോഡ് മാര്‍ഗ്ഗം വാളയാര്‍ അതിര്‍ത്തിയില്‍ എത്തിച്ച ഭൗതികദേഹം മന്ത്രിമാര്‍ ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്. വാളായാറില്‍ നിന്ന് പ്രദീപിന്‍റെ ഭൗതികദേഹവുമായുള്ള വിലാപയാത്ര ജന്മനാടായ തൃശൂരിലെ പൂത്തൂരിലെത്തിച്ച. മൃതദേഹം ആംബുലന്‍സിലാണ് കൊണ്ടു വന്നത്. പ്രദീപ് പഠിച്ച പുത്തൂര്‍ ഗവണ്‍മെന്റ് സ്കൂളിലാണ് ഭൗതികദേഹം പൊതു ദര്‍ശനത്തിന് വച്ചത്. രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖര്‍ പ്രദീപിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തുടർന്ന് പൊന്നുക്കരയിലെ വീട്ടിലെത്തിച്ച ഭൗതികദേഹത്തിൽ ജീവിതത്തിൻ്റെ നാനാതുറയിലുള്ളവർ അന്ത്യാഞ്ജലികളർപ്പിച്ചു. തുടർന്ന് അഞ്ചേമുക്കോലോടു കൂടി വീട്ടുവളപ്പിൽ തയ്യാറാക്കിയ ചിതയിൽ വച്ച് സംസ്ഥാന പോലീസ് സേനയും വ്യോമസേനയും പ്രോട്ടോക്കോൾ അനുസരിച്ചു ഗാർഡ് ഓഫ് ഓണർ നൽകിയതിന് ശേഷം മകൻ എട്ടുവയസ്സുകാരൻ ദക്ഷിതും സഹോദരൻ പ്രസാദും കൂടി ചിതയ്ക്ക് തീകൊളുത്തി.  
     തൃശൂര്‍ പൊന്നൂക്കര അറയ്ക്കല്‍ വീട്ടില്‍ രാധാകൃഷ്ണന്‍റെ മകനായ പ്രദീപ് രണ്ട് ദിവസം മുമ്പ് കുനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് മരിച്ചത്. ഭാര്യ ശ്രീലക്ഷ്മിക്കും അഞ്ചും രണ്ടും വയസ്സുള്ള മക്കള്‍ക്കുമൊപ്പം കോയമ്പത്തൂര്‍ സൈനിക ക്വാര്‍ട്ടേഴ്സിലായിരുന്നു താമസം. അച്ഛന്‍റെ ചികിത്സാ ആവശ്യത്തിനായി നാട്ടില്‍ എത്തിയ പ്രദീപ്, തിരികെ ജോലിയില്‍ പ്രവേശിച്ച്‌ നാലാം ദിവസമാണ് അപകടമുണ്ടായത്. ഭൗതിക ശരീരം ഡല്‍ഹിയില്‍ എത്തിച്ച ശേഷമാണ് നാട്ടിലേക്ക് കൊണ്ടു വന്നത്. 
      പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് ടു പൂര്‍ത്തിയാക്കിയ ശേഷം 2002ലാണ് പ്രദീപ് വ്യോമ സേനയില്‍ ചേര്‍ന്നത്. വെപ്പണ്‍ ഫിറ്റര്‍ ആയാണ് നിയമിക്കപ്പെട്ടത്. പിന്നീട് എയര്‍ ക്രൂ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഛത്തീസ്ഗഢിലെ മാവോവാദികള്‍ക്കെതിരായ സേനാ നീക്കം, ഉത്തരാഖണ്ഡിലെയും കേരളത്തിലെയും പ്രളയസമയത്തെ രക്ഷാദൗത്യം തുടങ്ങി നിരവധി സേനാ മിഷനുകളില്‍ പങ്കെടുത്തിട്ടുണ്ട്. 2018ല്‍ കേരളത്തിലെ പ്രളയ സമയത്ത് കോയമ്പത്തൂര്‍ വ്യോമസേനാ താവളത്തില്‍ നിന്ന്‌ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ട ഹെലികോപ്റ്റര്‍ സംഘത്തില്‍ എയര്‍ ക്രൂ ആയി സ്വമേധയാ ഡ്യൂട്ടി ഏറ്റെടുത്ത് സ്തുത്യര്‍ഹസേവനം കാഴ്ചവെച്ചു. ഒട്ടേറെ ജീവനുകള്‍ രക്ഷിച്ച ആ ദൗത്യസംഘത്തെ രാഷ്ട്രപതിയും സംസ്ഥാന സര്‍ക്കാരും അഭിനന്ദിക്കുകയുണ്ടായി.

Post a Comment

വളരെ പുതിയ വളരെ പഴയ