ബൂസ്റ്റർ ഡോസായി ലഭിക്കുക ആദ്യം സ്വീകരിച്ചതില്‍ നിന്ന് വ്യത്യസ്തമായ വാക്സിന്‍; മാര്‍ഗ്ഗനിര്‍ദ്ദേശം ഉടൻ.

ബൂസ്റ്റർ ഡോസായി ലഭിക്കുക ആദ്യം സ്വീകരിച്ചതില്‍ നിന്ന് വ്യത്യസ്തമായ വാക്സിന്‍; മാര്‍ഗ്ഗനിര്‍ദ്ദേശം ഉടൻ.
ന്യൂഡല്‍ഹി: കൊറോണ വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധിക്കുന്നവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍, രാജ്യത്ത് ബൂസ്റ്റർ ഡോസുകള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആദ്യം സ്വീകരിച്ചതില്‍ നിന്ന് വ്യത്യസ്തമായ വാക്സിനായിരിക്കും ബൂസ്റ്റർ ഡോസായി നല്‍കുകയെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോർട്ട്.
ആദ്യ രണ്ട് ഡോസുകളും ഒരേ വാക്സിന്‍ ആയിരിക്കും സ്വീകരിച്ചിരിക്കുക. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ മറ്റൊരു വാക്‌സിനാകും ബൂസ്റ്റര്‍ ഡോസായി ലഭിക്കുക. ഇത് സംബന്ധിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉടന്‍ പുറത്തിറക്കിയേക്കും. ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും ഒപ്പം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ള 60 വയസ്സ് പിന്നിട്ടവര്‍ക്കുമാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുകയെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.
രാജ്യത്ത് കൊവിഡ് ഒമിക്രോണ്‍ വകഭേദം ബാധിച്ചവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായാണ് റിപ്പോർട്ട്. ഇന്ത്യയില്‍ 422 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ രോഗികളുള്ളത്. സംസ്ഥാനത്ത് 108 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തൊട്ടുപിന്നിലുള്ള ഡല്‍ഹിയില്‍ 79 ആണ് രോഗികളുടെ എണ്ണം. ഗുജറാത്തില്‍ 43, തെലങ്കാന 41, കേരളത്തില്‍ 38 എന്നിങ്ങനെയാണ് ഒമിക്രോണ്‍ കേസുകളുടെ എണ്ണം.
ഒമിക്രോണ്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ ആശങ്ക വേണ്ടെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ് വേണ്ടതെന്നും രാജ്യത്തെ അഭിസംബോധന ചെയ്യവേ, പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. 
      രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ ക്രമേണ വര്‍ദ്ധിക്കുകയാണെന്നും ഇന്ത്യയില്‍ 2022 ജനുവരി അവസാനത്തോടെ കേസുകള്‍ വലിയ രീതിയില്‍ വര്‍ദ്ധിക്കുമെന്നുമാണ് ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ പറഞ്ഞിരുന്നത്. ഒമിക്രോണിനൊപ്പം ഡെല്‍റ്റ വകഭേദം സൃഷ്ടിക്കുന്ന ഭീഷണി പല സംസ്ഥാനങ്ങളിലും ഇപ്പോഴും തുടരുകയാണ്. ഡെല്‍റ്റയെക്കാള്‍ മൂന്നിരട്ടി കൂടുതലാണ് ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനതോത്. രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന കേരളം ഉള്‍പ്പെടെയുള്ള പത്ത് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രം പ്രത്യേക സംഘത്തെ അയക്കാനും തീരുമാനിച്ചിട്ടുണ്ട്. വാക്‌സിനേഷന്‍ പ്രക്രിയയില്‍ പിന്നിലുള്ള സംസ്ഥാനങ്ങളിലേക്കും കേന്ദ്ര സംഘം സന്ദര്‍ശനം നടത്തും.

Post a Comment

വളരെ പുതിയ വളരെ പഴയ