'ഒരിക്കലും ലാഭകരമാകാത്ത പദ്ധതി'; സിപിഐ കൗണ്‍സിലില്‍ കെ-റെയിലിനെതിരേ വിമര്‍ശനം.
തിരു.: കെ-റെയിൽ പദ്ധതിക്കെതിരേ സിപിഐ സംസ്ഥാന കൗൺസിലിൽ വിമർശനം. കോവിഡ് പ്രതിസന്ധിയിൽ ജനങ്ങൾ പൊറുതിമുട്ടുമ്പോൾ സർക്കാർ മുൻഗണന നൽകേണ്ടത് കെ-റെയിലിനല്ലെന്നും പദ്ധതി പരിസ്ഥിതിക്ക് ദോഷകരമാണെന്നും വിമർശനം ഉയർന്നു.
ഒരിക്കലും ലാഭകരമാകാത്ത പദ്ധതിയാണിതെന്നും പാർട്ടിയുടെ മേൽവിലാസം തകർക്കുന്ന തരത്തിൽ പദ്ധതിയെ അനുകൂലിക്കുന്നത് ദോഷകരമാണെന്നുമുള്ള അഭിപ്രായത്തിനായിരുന്നു കൗൺസിലിൽ മേൽക്കൈ. കൊല്ലത്തു നിന്നുള്ള ആർ. രാജേന്ദ്രനാണ് വിമർശനം തുടങ്ങി വെച്ചത്.
കോവിഡ് മൂലം ജനങ്ങൾ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ സർക്കാർ മുൻഗണന കെ-റെയിൽ പദ്ധതിക്കാണോ അതോ മറ്റെന്തെങ്കിലും കാര്യങ്ങൾക്കാണോ എന്നത് സംബന്ധിച്ച തീരുമാനം വേണമെന്നായിരുന്നു ആർ. രാജേന്ദ്രന്റെ ആവശ്യം. പദ്ധതി ഒരിക്കലും ലഭാകരമാകില്ല. പരിസ്ഥിതിക്ക് വലിയ തോതിൽ നഷ്ടമുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മുൻമന്ത്രിമാരായ വി. എസ്. സുനിൽകുമാറും കെ. രാജുവും പദ്ധതിയെ വിമർശിച്ചു. കേരളത്തിനെ പോലൊരു സംസ്ഥാനത്തിന് ഒരിക്കലും സാമ്പത്തികമായി പദ്ധതി താങ്ങാനാകില്ലെന്നും പദ്ധതിയെ അനുകൂലിക്കുന്നത് ഗുണകരമാകില്ലെന്നും കൗൺസിൽ യോഗത്തിലെ ഏറെപ്പേരും ചൂണ്ടിക്കാണിച്ചു. എന്നാൽ എൽഡിഎഫിന്റെ പ്രകടന പത്രികയിൽ പറഞ്ഞ പദ്ധതിയായതിനാലാണ് ഇതിനെ അനുകൂലിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മറുപടി നൽകി. സിപിഐ ആയിട്ട് പദ്ധതിയെ തകർത്തുവെന്ന ആക്ഷേപം കേൾക്കുന്നത് ഗുണകരമല്ലെന്നും അതുകൊണ്ടാണ് പദ്ധതിയെ അനുകൂലിക്കുന്നതെന്നും കാനം കൂട്ടിച്ചേർത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ