കേരളത്തിന് ഇന്ന് 65 വയസ്.

കേരളത്തിന് ഇന്ന് 65 വയസ്.
    
ഭാഷാടിസ്ഥാനത്തിൽ കേരളം പിറവിയെടുത്തിട്ട് ഇന്ന് 65 വർഷമാകുന്നു. 
       1956 നവംബർ ഒന്നിനാണ് കേരളം രൂപീകൃതമായത്. ഐക്യകേരളത്തിനു വേണ്ടിയുള്ള ഒരു ജനതയുടെ പോരാട്ടത്തിനൊടുവിലായിരുന്നു അത്. തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങളും മലബാറും ചേർത്ത് ആ നവംബർ ഒന്നിന് മലയാളി കേരളത്തിന്‍റെ ഭൂപടം വരച്ചു. പോരാട്ടത്തിന്‍റെയും അതിജീവനത്തിന്‍റെയും 65 സുവർണ്ണ വർഷങ്ങളാണത്. മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ കൂട്ടിച്ചേർത്ത് ഒരു സംസ്ഥാനം.
     രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് ഒമ്പത് വർഷത്തിനു ശേഷമാണ് ഭാഷാടിസ്ഥാനത്തിൽ കേരളം രൂപീകരിച്ചത്. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്നായി വിഭജിച്ചു കിടന്ന പ്രദേശങ്ങളെ ഒരുമിപ്പിച്ചാണ് കേരളം എന്ന സംസ്ഥാനം രൂപീകരിച്ചത്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കണമെന്ന ആവശ്യം സ്വാതന്ത്യാനന്തര ഇന്ത്യയിൽ ശക്തമായിരുന്നു. ഇതിന്‍റെ പേരിൽ രാജ്യത്ത് വിവിധ ഭാഗങ്ങളിൽ നിരവധി പോരാട്ടങ്ങളും നടന്നു. ഇതിന്‍റെ ഫലമായാണ് കേരള സംസ്ഥാന രൂപീകരണം യാഥാർത്ഥ്യമായത്.
       1953ൽ ഫസൽ അലി അദ്ധ്യക്ഷനായും സർദാർ കെ. എം. പണിക്കർ അംഗമായുള്ള സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ രൂപീകരിച്ചു. കമ്മീഷൻ റിപ്പോർട്ട് 1955ൽ കേന്ദ്ര സർക്കാരിന് നൽകി. ഈ റിപ്പോർട്ടിൽ കേരള സംസ്ഥാനം എങ്ങനെ ആയിരിക്കണമെന്നത് സംബന്ധിച്ച രൂപരേഖ ഉണ്ടായിരുന്നു. സംസ്ഥാന പുനഃസംഘടനാ റിപ്പോർട്ട്‌ പ്രസിദ്ധപ്പെടുത്തി പതിമൂന്നു മാസം കഴിഞ്ഞാണ്‌ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം തയാറാക്കിയത്‌.
      കേരളം രൂപീകരിക്കുമ്പോൾ രാജ്യത്തെ 14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറുതായിരുന്നു. തിരുവിതാംകൂറിലെ തോവാളം, അഗസ്‌തീശ്വരം, കൽക്കുളം, വിളവങ്കോട്‌ എന്നീ നാലു താലൂക്കുകളും ചെങ്കോട്ട താലൂക്കിന്റെ ഒരു ഭാഗവും വേർപെടുത്തി മദ്രാസ് സംസ്ഥാനത്തോട് ചേർത്തു. ശേഷിച്ച തിരുവിതാംകൂർ - കൊച്ചി സംസ്ഥാനത്തോടു മലബാർ ജില്ലയും തെക്കൻ കാനറാ ജില്ലയിലെ കാസർകോടു താലൂക്കും ചേർക്കപ്പെട്ടു. ഫലത്തിൽ കന്യാകുമാരി ജില്ല കേരളത്തിന് നഷ്‌ടപ്പെടുകയും ഗൂഡല്ലൂർ ഒഴികെയുള്ള മലബാർ പ്രദേശം കേരളത്തോട് ചേർക്കപ്പെടുകയും ചെയ്‌തു.
      നവംബർ ഒന്നിനു ചിത്തിര തിരുനാൾ മഹാരാജാവ്‌ തിരു-കൊച്ചി രാജപ്രമുഖ സ്ഥാനത്തു നിന്നും വിരമിച്ചു. സംസ്ഥാനത്തിന്റെ തലവനായി രാജപ്രമുഖനു പകരം ബി. രാമകൃഷ്‌ണറാവു ആദ്യ ഗവർണ്ണറായി തിരുവിതാംകൂർ- കൊച്ചിയിൽ പ്രസിഡന്റ്‌ ഭരണം നിലവിലിരിക്കുമ്പോഴാണ്‌ സംസ്ഥാന പുനഃസംഘടന നടന്നത്‌. സംസ്ഥാനത്തെ ആദ്യ ചീഫ്‌ ജസ്റ്റിസ്‌ കെ. ടി. കോശിയായിരുന്നു. ആദ്യ ചീഫ്‌ സെക്രട്ടറി എൻ. ഇ. എസ്.‌ രാഘവാചാരി. ആദ്യ പോലീസ്‌ ഐജി എൻ. ചന്ദ്രശേഖരൻ നായർ. കേരള സംസ്ഥാനത്തിലെ ആദ്യ പൊതുതെരഞ്ഞെടുപ്പ്‌ 1957 ഫെബ്രുവരി 28-നു നടന്നു. ആ തെരഞ്ഞെടുപ്പിലൂടെ ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാട്‌ മുഖ്യമന്ത്രിയായുള്ള സർക്കാർ അധികാരത്തിൽ വന്നു.
     സംസ്ഥാന രൂപീകരണഘട്ടത്തിൽ അഞ്ച് ജില്ലകൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് അത് 14 ആയി. നിലവിൽ 20 ലോക്സഭാ മണ്ഡലങ്ങളും 140 നിയോജകമണ്ഡലങ്ങളും ഉൾപ്പെടുന്നു. നഗരവത്കരണത്തിലും കേരളം വലിയ മുന്നേറ്റം നടത്തി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കൊല്ലം, തൃശൂർ, കണ്ണൂർ എന്നിങ്ങനെ ആറു കോർപറേഷനുകളാണ് കേരളത്തിലുള്ളത്.
     ആറര പതിറ്റാണ്ട് നീണ്ട കാലത്തിനിടയിൽ ഒട്ടേറെ മേഖലയിൽ രാജ്യത്തിന് തന്നെ മാതൃകയായി കേരളം മാറി. വിദ്യാഭ്യാസം, ആരോഗ്യം, പൊതുഭരണം തുടങ്ങിയ മേഖലകളിലൊക്കെ ലോകത്തിന് തന്നെ കേരളം മാതൃകയായി. സാമൂഹ്യ പുരോഗതിയിലും കലാ-കായിക-സാംസ്കാരിക മേഖലകളിലും കേരളം മുൻനിരയിൽ നിൽക്കുന്നു. ടൂറിസം മേഖലയിലും കേരളം ഒന്നാമതാണ്.
   എല്ലാ വായനക്കാർക്കും കേരള പിറവി ആശംസകൾ...
      പ്രാദേശിക വാർത്തകൾ ടീം
 

Post a Comment

വളരെ പുതിയ വളരെ പഴയ