മുല്ലപ്പെരിയാറിൽ ജലനിരപ്പ് 152 അടിയായി ഉയർത്തും.

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 152 അടിയായി ഉയർത്തും.

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് തമിഴ്നാട്. അണക്കെട്ട് സന്ദർശിക്കാനെത്തിയ തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈ മുരുകനാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യവും തമിഴ്നാട് തള്ളി.
       മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട കേസുകളിൽ സുപ്രീം കോടതി വിവിധ സമിതികൾ രൂപവത്കരിച്ചിരുന്നു. ആ സമിതികൾ നൽകിയ റിപ്പോർട്ട് ഡാം സുരക്ഷിതമാണ് എന്നതാണ്. അതുകൊണ്ടു തന്നെ പുതിയ ഡാമിന്റെ ആവശ്യമില്ലെന്നും തമിഴ്നാട് മന്ത്രി ദുരൈ മുരുകൻ പറഞ്ഞു.
       ബേബി ഡാം ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 152 അടിയായി ഉയർത്തും. എന്നാൽ ബേബി ഡാം ബലപ്പെടുത്താൻ കേരള സർക്കാരിന്റെ അനുമതി ആവശ്യമുണ്ട്. ബേബി ഡാമിന് താഴെ മൂന്ന് മരങ്ങളുണ്ട്. അവ നീക്കം ചെയ്താൽ മാത്രമേ ഡാം ബലപ്പെടുത്താൻ സാധിക്കു.
      എന്നാൽ, ഇക്കാര്യങ്ങൾ കേരള സർക്കാരിനോട് ചോദിച്ചപ്പോൾ അത് വനം വകുപ്പുമായി സംസാരിക്കണമെന്നാണ് അറിയിച്ചത്. വനംവകുപ്പ് അത് റിസർവ് ഫോറസ്റ്റിനോട് ചോദിക്കണമെന്നും പറയുകയാണ്. ഇതെല്ലാം വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഈ തടസ്സങ്ങൾ മാറ്റിക്കഴിഞ്ഞാൽ ബേബി ഡാം പെട്ടെന്ന് തന്നെ പുതുക്കും. അതിനുശേഷം, അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്നും ദുരൈ മുരുകൻ പറഞ്ഞു.
       അതേസമയം, മുല്ലപ്പെരിയാർ വിഷയത്തിൽ ഒ. പനീർ ശെൽവവും എടപ്പാടി പളനി സാമിയും സംസാരിക്കുന്നതിൽ ഒരു ധാർമ്മികതയും ഇല്ലെന്നും 10 വർഷത്തിനിടെ ഒരു മന്ത്രി പോലും മുല്ലപ്പെരിയാർ നേരിട്ട് സന്ദർശിച്ച് പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
      ഷട്ടറുകൾ ഉയർത്തിയതോടെ ഡാമിലെ ജലനിരപ്പ് കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. മുല്ലപ്പെരിയാർ വിഷയത്തിൽ എഐഎഡിഎംകെ ഈ മാസം ഒൻപതിന് തമിഴ്നാടിൽ വ്യാപക സമരത്തിന് ഒരുങ്ങവെയാണ് മന്ത്രിയുടെ പരാമർശം.
      മുല്ലപ്പെരിയാർ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാൽ അത് ഉണ്ടാക്കുന്ന മഹാദുരന്തം ചിന്തിക്കാവുന്നതിലും അപ്പുറമാണെന്ന് കേരളം സുപ്രീം കോടതിയിൽ വാദിച്ചിരുന്നു. ഒരു ഘട്ടത്തിലും ജലനിരപ്പ് 142 അടിയായി ഉയർത്തരുതെന്നും കേരളം സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
      എന്നാൽ, അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 142 അടിയായി ഉയർത്താം എന്നാണ് മേൽനോട്ട സമിതി സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. 2012ൽ വിദഗ്ധ സമിതി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടി വരെയായി ഉയർത്താമെന്ന് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, നിലവിൽ ഈ വാദം കേരളം അംഗീകരിക്കുന്നില്ല എന്ന് സംസ്ഥാനം വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യങ്ങൾ നില നിൽക്കെയാണ് ജലനിരപ്പ് 152 അടിയക്കുമെന്ന തമിഴ്നാട് ജലവിഭവ മന്ത്രിയുടെ പ്രസ്താവന.

Post a Comment

أحدث أقدم