അലി അക്ബര്‍ ബിജെപി സംസ്ഥാന കമ്മറ്റിയില്‍ നിന്ന് രാജി വെച്ചു.
കോഴിക്കോട്: സംവിധായകൻ അലി അക്ബർ ബിജെപി സംസ്ഥാന കമ്മറ്റിയിൽ നിന്ന് രാജി വെച്ചു. ചില ആനുകാലിക സംഭവങ്ങൾ ഹൃദയത്തെ വേട്ടയാടിയെന്നും അത് തീർക്കുന്നുവെന്നും അലി അക്ബർ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. എല്ലാ ഉത്തരവാദിത്വങ്ങളും ഒഴിഞ്ഞു എന്നും പക്ഷങ്ങളില്ലാതെ മുൻപോട്ടു പോവാൻ തീരുമാനിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന നേതൃത്വത്തിലുണ്ടായ പുനഃസംഘടനത്തെ തുടർന്നുണ്ടായ അസ്വാരസ്യങ്ങൾക്കിടയിലാണ് സാമൂഹ്യമാധ്യമങ്ങളിലും ചാനൽ ചർച്ചകളിലും പൊതുവദികളിലും പാർട്ടിയുടെ ഉറച്ച നാവായിരുന്ന അലി അക്ബറിന്റെ രാജി.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊടുവള്ളിയിൽ നിന്നുള്ള ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്നു അലി അക്ബർ. 1921ലെ മലബാർ കലാപത്തെക്കുറിച്ചുള്ള '1921 പുഴ മുതൽ പുഴ വരെ' എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു.
അലി അക്ബറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :-
ഒരു മുസൽമാൻ ഭാരതീയ ജനതാ പാർട്ടിയിൽ നിലകൊള്ളുമ്പോൾ അനുഭവിക്കേണ്ടി വരുന്ന തെറിവിളികൾ, സ്വകുടുംബത്തിൽ നിന്നും സമുദായത്തിൽ നിന്നും നേരിടേണ്ടി വരുന്ന അവഹേളനം ഇതൊക്കെ സമാന്യ ജനങ്ങൾക്ക് മനസ്സിലായി എന്ന് വരില്ല. പക്ഷെ രാഷ്ട്രീയ നേതൃത്വത്തിനു മനസ്സിലാവണം. അധികാരവും ആളനക്കവുമുള്ളപ്പോൾ ഓടിക്കൂടിയ എന്നെപ്പോലുള്ളവരെക്കുറിച്ചല്ല ഞാൻ പറയുന്നത്. വർഷങ്ങൾക്കു മുൻപേ സംഘിപ്പട്ടം കിട്ടിയ മുസ്ലീങ്ങളെക്കുറിച്ചാണ്. അവരൊക്കെ കഴിഞ്ഞ പൗരത്വ വിഷയ സമയത്തൊക്കെ കേരളത്തിൽ ഓടി നടന്നു പ്രവർത്തിക്കുന്നതും കണ്ടു.
ഒരുപാട് പേരെ എനിക്കറിയാം... മുമ്പ് പറഞ്ഞ സാമൂഹിക വേട്ടയാടലിനെ കൂസാക്കാതെ ധർമ്മത്തെ അറിഞ്ഞു പുൽകിയവർ... രാഷ്ട്രം എന്ന വികാരത്തോടെ ചലിച്ചവർ... അത്തരത്തിൽ ചിലരെ വേട്ടയാടുന്നത് കണ്ടു... വേദനയുണ്ട്. ഒരുവനു നൊന്താൽ അത് പറയണം, പ്രതിഫലിപ്പിക്കണം. അത് സമാന്യ യുക്തിയാണ്. പൂട്ടിട്ട് പൂട്ടിവയ്ക്കാൻ യന്ത്രമല്ല... അതിനെ അത്തരത്തിൽ കാണാതെ അംശവടികൊണ്ട് തടവലല്ല പരിഹാരം. കാണുന്ന കാഴ്ചയും കേൾക്കുന്ന കേൾവിയും ഒരു മനുഷ്യനിൽ ചലനം സൃഷ്ടിക്കും. അതുകൊണ്ടാണല്ലോ അർജ്ജുനൻ അധർമ്മികളായ ബന്ധു ജനങ്ങൾക്കിടയിൽ വില്ലുപേക്ഷിക്കാൻ തയ്യാറായപ്പോൾ ഭാഗവാന് ഉപദേശം നൽകേണ്ടി വന്നത്... കൃഷ്ണൻ അർജ്ജുനനെ മാറ്റി നിറുത്തി മറ്റൊരാളെ യുദ്ധത്തിന് പ്രേരിപ്പിക്കയല്ല ചെയ്തത്...
മഹാഭാരത കഥ ഓർമ്മിപ്പിച്ചു എന്നേയുള്ളു... കൃഷ്ണ പക്ഷം നിന്നു വേണം പ്രതിസന്ധികളെ നേരിടാൻ. ഒച്ചയില്ലാത്തവന്റെ ആയുധമാണ് അക്ഷരങ്ങൾ... അത് കുറിക്കാൻ വിരൽ ആവശ്യപ്പെടും... ആര് പൊട്ടിച്ചെറിഞ്ഞാലും ധർമ്മവാദികളെ ഒന്നും ബാധിക്കയില്ല. അത് ധർമ്മത്തോടൊപ്പം ഒറ്റയ്ക്കാണെങ്കിലും സഞ്ചരിക്കും. ചില ആനുകാലിക സംഭവങ്ങൾ ഹൃദയത്തെ വേട്ടയാടി. അത് ഒന്ന് തീർക്കുന്നു. എല്ലാ ഉത്തരവാദിത്വങ്ങളും ഒഴിഞ്ഞു. പക്ഷങ്ങളില്ലാതെ മുൻപോട്ടു പോവാൻ തീരുമാനിച്ചു... എന്ത് കർത്തവ്യമാണോ ഭഗവാൻ എന്നിലർപ്പിച്ചത് അത് യജ്ഞ ഭാവത്തോടെ ചെയ്യാൻ ഭഗവാൻ സഹായിക്കട്ടെ !
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ