മരിച്ച യുവാവിന്റെ ഫോൺ അടിച്ചെടുത്ത എസ്ഐക്ക് സസ്പെൻഷൻ.
തിരു.: ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ മൊബൈൽ ഫോൺ ബന്ധുക്കൾക്ക് നൽകാതെ സ്വന്തം സിം കാർഡിട്ട് ഉപയോഗിച്ച എസ്ഐക്ക് സസ്പെൻഷൻ. തിരുവനന്തപുരം മംഗലപുരം മുൻ എസ് ഐയും ഇപ്പോൾ ചാത്തന്നൂർ എസ് ഐയുമായ ജ്യോതി സുധാകറിനെയാണ് സസ്പെൻറ് ചെയ്തത്. തന്റെ ഔദ്യോഗിക സിം കാർഡ് ഇട്ടാണ് ഇയാൾ മരിച്ച വ്യക്തിയുടെ ഫോൺ തട്ടിയെടുത്ത് ഉപയോഗിച്ചത്.
മംഗലപുരം സ്വദേശിയായ അരുൺ ജെറിയുടെ ഫോണാണ് എസ് ഐ ഉപയോഗിച്ചത്. അരുൺ ജെറി ജൂൺ 18 ന് ട്രെയിൻ തട്ടി മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഫോണിലാണ് ഔദ്യോഗിക സിം കാർഡ് ഇട്ട്, എസ്ഐ ഉപയോഗിച്ചത്. ഫോൺ കാണാനില്ലെന്ന് അരുണിന്റെ ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. ഇപ്പോൾ ചാത്തന്നൂർ എസ്ഐ ആയ ജ്യോതി സുധാകർ മംഗലപുരം സ്റ്റേഷനിൽ ജോലി ചെയ്യുമ്പോഴാണ് ഫോൺ എടുത്തത്. അരുൺ ജെറിയുടെ ഇൻക്വസ്റ്റ് നടത്തുമ്പോഴാണ് എസ്ഐ ഫോണെടുത്തത്. പിന്നീട് ജ്യോതി സുധാകർ മംഗലപുരത്ത് നിന്ന് സ്ഥലംമാറി പോയി. എന്നാൽ ഫോൺ കാണുന്നില്ലെന്ന് ബന്ധുക്കൾ നിരന്തരം ആരോപണം ഉന്നയിച്ചുകൊണ്ടിരുന്നു. ഒടുവിൽ സൈബർ പൊലീസിലേക്കും പരാതി എത്തി. ഈ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഫോൺ എസ്ഐ തന്നെയാണ് കൈക്കലാക്കിയതെന്ന് മനസിലായത്. ഇതോടെയാണ് ജ്യോതി സുധാകറിനെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ