മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ.എം.റോയ് അന്തരിച്ചു.

മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ.എം.റോയ് അന്തരിച്ചു.

കൊച്ചി: മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ.എം.റോയ്(82) അന്തരിച്ചു. ദീർഘനാളായി വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നു വിശ്രമത്തിലായിരുന്നു. കൊച്ചി കെ.പി. വള്ളോൻ റോഡിലെ വസതിയിൽ ഉച്ചയ്ക്ക് മൂന്നരയോടെയാണ് അന്ത്യം. പത്രപ്രവർത്തകൻ, നോവലിസ്റ്റ്, അദ്ധ്യാപകൻ എന്നീ നിലയിൽ പ്രസിദ്ധിയാർജിച്ച ബഹുമുഖ പ്രതിഭയാണ് അദ്ദേഹം. സംസ്ക്കാരം നാളെ രാവിലെ 10.30ന് സംസ്ഥാന സർക്കാരിന്റെ ബഹുമതികളോടെ തേവര സെന്റ് ജോസഫ് പള്ളിയിൽ നടക്കും.സംസ്ഥാന സർക്കാരിനു വേണ്ടി ജില്ലാ കലക്ടർ പുഷ്പചക്രം സമർപ്പിക്കും.

       രണ്ടു തവണ കേരള പത്രപ്രവർത്തക യൂണിയന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിങ് ജേർണലിസ്റ്റ് സെക്രട്ടറി ജനറലുമായി. എറണാകുളം മഹാരാജാസ് കോളജിൽ എംഎ വിദ്യാർത്ഥിയായിരിക്കെ 1961ൽ കേരളപ്രകാശം എന്ന പത്രത്തിലൂടെയാണു മാധ്യമ പ്രവർത്തനം ആരംഭിച്ചത്. ദേശബന്ധു, കേരളഭൂഷണം തുടങ്ങിയ പത്രങ്ങളിലും പ്രവർത്തിച്ചു. തുടർന്ന് ഇക്കണോമിക് ടൈംസ്‌, ദ് ഹിന്ദു തുടങ്ങിയ പത്രങ്ങളിലും യുഎൻഐ വാർത്താ ഏജൻസിയിലും പ്രവർത്തിച്ചു.

        മംഗളം ദിനപത്രത്തിന്റെ ജനറൽ എഡിറ്റർ പദവിയിലിരിക്കെ സജീവ പത്രപ്രവർത്തന രംഗത്തു നിന്നും വിരമിച്ചു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി മംഗളം വാരികയിൽ ഇരുളും വെളിച്ചവും എന്ന പംക്തി എഴുതുന്നുണ്ട്. ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും ലേഖനങ്ങൾ എഴുതിയിരുന്നു. ഇരുളും വെളിച്ചവും, കാലത്തിനു മുൻപേ നടന്ന മാഞ്ഞൂരാൻ എന്നിവ അദ്ദേഹം രചിച്ച പുസ്തകങ്ങളാണ്.

        നിരവധി മാധ്യമ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. സഹോദരൻ അയ്യപ്പൻ പുരസ്കാരം, ശിവറാം അവാർഡ്, ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ ലൈഫ്‌ടൈം അവാർഡ്, പ്രഥമ സി.പി. ശ്രീധരമേനോൻ സ്മാരക മാധ്യമ പുരസ്കാരം, മുട്ടത്തുവർക്കി അവാർഡ്, ബാബ്റി മസ്ജിദ് തകർക്കലുമായി ബന്ധപ്പെട്ട് എഴുതിയ മുഖപ്രസംഗത്തിന് ഏറ്റവും നല്ല മുഖപ്രസംഗത്തിനുള്ള 1993-ലെ അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.


Post a Comment

വളരെ പുതിയ വളരെ പഴയ