തിരുവോണ ദിവസം കളക്ടറേറ്റിനു മുന്നിൽ നിരാഹാര സമരം നടത്തി.

തിരുവോണ ദിവസം  കളക്ടറേറ്റിനു മുന്നിൽ നിരാഹാര സമരം നടത്തി.

കോട്ടയം: കേന്ദ്ര വിള ഇൻഷുറൻസ് പദ്ധതിയായ ഫസൽ ബീമാ യോജന ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായ നെൽക്കർഷകർക്ക് കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിൽ കൃഷി നശിച്ചതിന്റെ നഷ്ടപരിഹാരം നൽകാതെ വഞ്ചിച്ച നടപടിക്കെതിരെ പ്രതിഷേധമായി ജില്ലയിലെ നെൽക്കർഷകർ തിരുവോണദിവസം കളക്ടറേറ്റിനു മുന്നിൽ നിരാഹാര സമരം നടത്തി. രാവിലെ 9 30 ന് ആരംഭിച്ച സമരം, സമരസമിതി കൺവീനറും  വൈക്കം തലയാഴം വനം സൗത്ത് പാടശേഖരത്തിന്റെ പ്രസിഡണ്ടുമായ സിബിച്ചൻ ഇടത്തിൽ ഉദ്ഘാടനം ചെയ്തു. 2018 മുതൽ ഉണ്ടാവുന്ന തുടർച്ചയായ വെള്ളപ്പൊക്കവും കൃഷിനാശവും മൂലം ജില്ലയിലെ നെൽക്കർഷകർ കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കൃഷി വായ്പകൾ പോലും തിരിച്ചടയ്ക്കാനാവാതെ കർഷകർ ബുദ്ധിമുട്ടുന്നു. ഇനിയും ഇത്തരത്തിൽ നഷ്ടം സഹിക്കാൻ ത്രാണി  ഇല്ലാത്തതിനാലാണ് ജില്ലയിലെ നെൽക്കർഷകർ വ്യാപകമായി കഴിഞ്ഞ വർഷം പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായത്. ഏക്കറിന് 640 രൂപ പ്രീമിയം മുടക്കിയാണ് പദ്ധതിയിൽ ചേർന്നത്. വിതച്ച് 40 മുതൽ 50 ദിവസം വരെ പ്രായമായ നെൽച്ചെടികളാണ്, കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ നശിച്ചത്. എന്നാൽ ഒരു പഞ്ചായത്തിലെ കൃഷിനാശം സംഭവിക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ, ഈ പദ്ധതിയുമായി ബന്ധപ്പെട്ട് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പാലിക്കാതെ വന്നതിനാൽ നഷ്ടപരിഹാരം നൽകുവാൻ നിർവാഹമില്ലെന്നാണ്  പദ്ധതിയുടെ കേരളത്തിലെ നടത്തിപ്പുകാരായ തിരുവനന്തപുരം അഗ്രികൾച്ചറൽ ഇൻഷുറൻസ് കമ്പനി അറിയിക്കുന്നത്. 2018 മുതൽ കർഷകർ ഇതിൽ അംഗങ്ങൾ ആകുന്നുണ്ടെങ്കിലും ആർക്കും നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി. കോടിക്കണക്കിന് രൂപയാണ് ഇൻഷുറൻസ് കമ്പനി പ്രീമിയമായി കർഷകരെയും കേന്ദ്ര സംസ്ഥാന സർക്കാരിനെയും കബളിപ്പിച്ച് കൈക്കലാക്കുന്നത്. 2018 മുതലുള്ള പദ്ധതിയുടെ നടത്തിപ്പിനെ പറ്റി അന്വേഷിക്കുക, കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നേടി തരുവാൻ കളക്ടർ ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകർ തിരുവോണദിവസം പട്ടിണി സമരം നടത്തിയത്. സമരത്തിൽ അപ്പർ കുട്ടനാട് നെൽസരക്ഷണ സമിതി സെക്രട്ടറി ദിലീപ് കുര്യൻ, എബി ഐപ്പ്, ബേബി എസ്. വനം വടക്കു പാടശേഖരം, ബേബി പുത്തന്തറ, സാബു നികർത്തിൽ, ശശി കണ്ണുവള്ളിക്കരി, പ്രകാശൻ കടവിൽ, പുരുഷോത്തമൻ നായർ കണ്ടംതുരുത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ