മൂന്നാം തരംഗ മുന്നറിയിപ്പിനെ 'കാലാവസ്ഥാ പ്രവചനം പോലെ' കാണരുത്: ആരോഗ്യ മന്ത്രാലയം.

മൂന്നാം തരംഗ മുന്നറിയിപ്പിനെ 'കാലാവസ്ഥാ പ്രവചനം പോലെ' കാണരുത്, ഗൗരവമായെടുക്കണമെന്ന്‌ ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന വിദഗ്ധരുടെ മുന്നറിയിപ്പ് ജനങ്ങൾ ഗൗരവത്തോടെ കാണണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന സ്ഥിരം മുന്നറിയിപ്പ് പോലെ കോവിഡ് മുന്നറിയിപ്പിനെ അവഗണിച്ച് തള്ളരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് വളരെ ലാഘവത്തോടെയാണ് ജനങ്ങൾ കാണുന്നത്. കോവിഡ് ഇന്ത്യയിലെത്തിയപ്പോൾ മുതൽ തന്നെ ആൾക്കൂട്ടം ഒഴിവാക്കണം എന്ന് നിർദ്ദേശിച്ചിരുന്നതാണ്. ആൾക്കൂട്ടം വർദ്ധിച്ചാൽ എന്താണ് സംഭവിക്കുകയെന്ന് ആദ്യ രണ്ട് തരംഗങ്ങളിൽ നാം കണ്ടതാണ്. കഴിഞ്ഞ വർഷത്തെ ഉത്സവ കാലവും ഈ വർഷം നടന്ന കുഭമേളയും അതിന് ഉദാഹരണങ്ങളാണ്, വാർത്തസമ്മേളനത്തിൽ മന്ത്രാലയം വക്താവ് പറഞ്ഞു.

കോവിഡ് മൂന്നാം തരംഗത്തെ നാം ക്ഷണിച്ച് വരുത്തരുതെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞിരുന്നു. രാജ്യത്തെ ടൂറിസം മേഖലയിൽ ഉൾപ്പെടെ കോവിഡ് വലിയ തകർച്ചയുണ്ടാക്കിയെന്നത് ഒരു സത്യമാണെന്നും എന്നാൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പോകുന്നത് ഉൾപ്പെടെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വേണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വിദഗ്ധർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാതിരുന്നാൽ കോവിഡ് കേസുകളിൽ വീണ്ടും വർദ്ധനവുണ്ടാകുമെന്നും നിയമവും കോവിഡ് പ്രോട്ടോക്കോളും കൃത്യമായി പാലിച്ചാൽ മാത്രമേ കോവിഡ് മൂന്നാം തരംഗത്തെ ഒഴിവാക്കാൻ കഴിയുകയുള്ളൂവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യം വിലയിരുത്താൻ വിളിച്ചു ചേർത്ത വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ വെർച്വൽ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.


Post a Comment

വളരെ പുതിയ വളരെ പഴയ