ചൈനയ്ക്ക് ഭാരതത്തിൻ്റെ തക്ക മറുപടി; ഗാല്‍വന്‍ താഴ്‌വരയില്‍ ദേശീയപതാക ഉയര്‍ത്തി.
ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ ചൈനീസ് പതാക ഉയര്‍ത്തിയ ചിത്രം ചൈന പുറത്തു വിട്ടതിന് പിന്നാലെ അതിന് മറുപടി നല്‍കി ഭാരതീയ കരസേന. പുതുവര്‍ഷ ദിനത്തില്‍ ഗാല്‍വന്‍ താഴ്‌വരയില്‍ സൈന്യം ദേശീയ പതാക ഉയര്‍ത്തി. കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ഇതിന്റെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
'ഒരിഞ്ചു ഭൂമിപോലും വിട്ടുകൊടുക്കില്ല' എന്ന പ്രഖ്യാപനത്തോടെയാണ് ഗാല്‍വനിലെ പതാക ഉയര്‍ത്തലിന്റെ വാര്‍ത്ത ദൃശ്യങ്ങളടക്കം ചൈനീസ് ഔദ്യോഗിക മാധ്യമം 'ഗ്ലോബല്‍ ടൈംസ്' ട്വീറ്റ് ചെയ്തത്. ബെയ്ജിങ്ങിലെ ടിയാനന്‍മെന്‍ ചത്വരത്തില്‍ ഉയര്‍ത്തിയിരുന്ന പതാകയാണ് ഗാല്‍വനില്‍ ഉയര്‍ത്തിയതെന്നും ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ ദൃശ്യങ്ങളില്‍ മഞ്ഞു മൂടിക്കിടക്കുന്ന മലനിരകളുടെ പശ്ചാത്തലമുണ്ടായിരുന്നില്ല. അതിനാല്‍ അത് ഗാല്‍വനില്‍ വെച്ചാണോ എന്ന സംശയം ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് ഭാരതം പതാക ഉയര്‍ത്തിയ ചിത്രങ്ങള്‍ പുറത്തു വിട്ടത്.
ഭാരതവും ചൈനയും തമ്മില്‍ 2020 മേയ് മുതല്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് ഗാല്‍വന്‍. അരുണാചല്‍ പ്രദേശിലെ 15 സ്ഥലങ്ങളുടെ പേരു മാറ്റുന്നതായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ചൈനയുടെ ഭാഗത്തു നിന്ന് പുതിയ പ്രകോപനമുണ്ടായത്. ഗാല്‍വനില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ ഉള്ളിലേക്ക് സൈന്യത്തെ പിന്‍വലിക്കാമെന്ന് ഇന്ത്യയും ചൈനയും കഴിഞ്ഞ കൊല്ലം ജൂലായില്‍ സമ്മതിച്ചിരുന്നു. ഇതിനിടെ, ഗാല്‍വനിലെ പാംഗോങ് തടാകത്തിനു കുറുകെ ചൈന പാലം പണിയുന്നതിന്റെ ഉപഗ്രഹചിത്രങ്ങള്‍ പുറത്തു വന്നു. ചൈനീസ് ഭൂഭാഗത്തു വരുന്ന ഇടുങ്ങിയ ഭാഗത്താണ് പാലം പണിയുന്നത്. പാലം പൂര്‍ത്തിയായാല്‍ ചൈനീസ് പട്ടാളത്തിന് ആയുധങ്ങളും വെടിക്കോപ്പുകളും വേഗം അക്കരയിക്കരെ എത്തിക്കാം. മാത്രമല്ല, ഇന്ത്യയുമായി സംഘര്‍ഷമുള്ള പ്രദേശങ്ങളിലേക്കുള്ള സൈനികനീക്കവും എളുപ്പമാകും.
പാംഗോങ് തടാകമേഖലയില്‍ 2020 ജൂണില്‍ ചൈനീസ് സൈന്യവുമായുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ പട്ടാളക്കാര്‍ മരിച്ചിരുന്നു. 40 ചൈനീസ് പട്ടാളക്കാരും മരിക്കുകയുണ്ടായി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ