മുട്ടയും ഇറച്ചിയും ഉപയോഗിക്കുന്നതിന് നിരോധനം.

മുട്ടയും ഇറച്ചിയും ഉപയോഗിക്കുന്നതിന് നിരോധനം. 
ആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍, കളക്ടര്‍ എ. അലക്സാണ്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗം രോഗ വ്യാപനം തടയുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചു. രോഗബാധ സ്ഥിരീകരിച്ച മേഖലകളില്‍ താറാവ്, കോഴി, കാട, വളര്‍ത്തു പക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും നിരോധിച്ച് ജില്ലാ  കളക്ടര്‍ ഉത്തരവിട്ടു. ചമ്പക്കുളം, നെടുമുടി, മുട്ടാര്‍, വീയപുരം, കരുവാറ്റ, തൃക്കുന്നപ്പുഴ, തകഴി, പുറക്കാട്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, എടത്വ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭാ മേഖലയിലുമാണ് ഈ നിയന്ത്രണം ബാധകമാകുക. തകഴി പഞ്ചായത്ത് 10-ാം വാര്‍ഡില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ഇവിടേയ്ക്കും ഇവിടെ നിന്ന് പുറത്തേക്കും ആളുകളുടെയും വാഹനങ്ങളുടെയും സഞ്ചാരം നിരോധിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച മേഖലകളില്‍ ആര്‍.ആര്‍.ടികളെ നിയോഗിച്ച് ജനങ്ങള്‍ക്ക് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യും. ദേശാടനപ്പക്ഷികള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനും ഇവിടെ പരിശോധിക്കുന്നതിനും അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററെ ചുമതലപ്പെടുത്തി. പക്ഷിപ്പനിയുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ദൈനംദിന റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പിന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ ആശ സി. എബ്രഹാം (ഡി.എം.), ജില്ലാ സര്‍വ്വൈലന്‍സ് ഓഫീസര്‍ ഡോ. ദീപ്തി, ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസര്‍ ഡോ. എ. ജി. ജിയോ, അമ്പലപ്പുഴ തഹസില്‍ദാര്‍ പ്രീത പ്രതാപന്‍, പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. എസ്. സുദര്‍ശനന്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. എസ്. ജെ. ലേഖ, ഡോ. എല്‍. ജെ. കൃഷ്ണ കിഷോര്‍, തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

أحدث أقدم