ചക്കുളത്തുകാവ് പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന് നാളെ കൊടിയേറും.

ചക്കുളത്തുകാവ് പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന് നാളെ കൊടിയേറും.
എടത്വ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന് നാളെ കൊടിയേറും. രാവിലെ 9 ന് തൃക്കൊടിയേറ്റിനുള്ള കൊടിയും കൊടിക്കയറും നീരേറ്റുപുറം പത്താം നമ്പര്‍ എസ്എന്‍ഡിപി ശാഖായോഗ മന്ദിരത്തില്‍നിന്നും ചക്കുളത്തു കാവിലേക്ക് എഴുന്നെള്ളിക്കും. തുടര്‍ന്ന് ക്ഷേത്ര മുഖ്യ കാര്യദര്‍ശിമാരായ രാധാകൃഷ്ണന്‍ നമ്പൂതിരി, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ക്ഷേത്ര തന്ത്രി ഒളശ്ശ മംഗലത്ത് ഇല്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ തൃക്കൊടിയേറ്റും ചമയകോടിയേറ്റും നടക്കും. ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി ഭദ്രദീപ പ്രകാശനം നിര്‍വഹിക്കും. കൊടിമരച്ചുവട്ടിലെ പ്രത്യേക പൂജകള്‍ക്കും സമര്‍പ്പണങ്ങള്‍ക്കും ക്ഷേത്ര മേല്‍ശാന്തിമാരായ അശോകന്‍ നമ്പൂതിരി രഞ്ജിത് ബി. നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.
    പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന് എല്ലാ ദിവസവും പുലര്‍ച്ചെ നാലിന് പള്ളിയുണര്‍ത്തല്‍. തുടര്‍ന്ന് നിര്‍മ്മാല്യദര്‍ശനം, സൂക്തജപം, ഉഷപൂജ, വിശേഷാല്‍ പൂജകള്‍, ശ്രീബലി, ഉച്ചപൂജ, പ്രസാദമൂട്ട്, വൈകിട്ട് ഏഴിന് ദീപാരാധന, അത്താഴ പൂജ, കളമെഴുത്തും പാട്ടും എന്നിവയും നടക്കും. 
      ഡിസംബര്‍ ആദ്യ വെള്ളിയാഴ്ച ദിവസം നടക്കുന്ന നാരീപൂജയുടെ ഉത്ഘാടന കര്‍മ്മം വനവാസി മുത്തശ്ശി പദ്മശ്രീ ലക്ഷ്മിക്കുട്ടി അമ്മ നിര്‍വഹിക്കും. ഡിസംബര്‍ 26 ന് കലശാഭിഷേകവും തിരുവാഭരണ ഘോഷയാത്രയും നടക്കും. 27 ന് ചക്കരക്കുളത്തില്‍ തിരുവാറാട്ടും മഞ്ഞനീരാട്ടും കൊടിയിറക്കവും നടക്കുന്നതോടെ പന്ത്രണ്ട് നോയമ്പ് മഹോത്സവം സമാപിക്കും.

Post a Comment

വളരെ പുതിയ വളരെ പഴയ