ഒമിക്രോണ്‍: ബൂസ്റ്റര്‍ ഡോസ് സംരക്ഷണം കൂട്ടും; വിദഗ്ധര്‍.
ന്യൂഡൽഹി: രണ്ടു ഡോസ് കോവിഡ് വാക്സിനും എടുത്തവർക്ക് മൂന്നാമതൊരു ഡോസ് കൂടി കൊടുക്കുന്നത് ശരീരത്തിലെ ആന്റിബോഡികളുടെ എണ്ണം കൂട്ടുമെന്നും ലക്ഷണങ്ങളോടു കൂടിയ ഒമിക്രോൺ ബാധയിൽ നിന്ന് രക്ഷയേകുമെന്നും വിദഗ്ധർ. പ്രത്യേകിച്ച്, രോഗപ്രതിരോധവ്യവസ്ഥ ദുർബലമായവർക്ക് അധികഡോസ് വാക്സിൻ നൽകുന്നത് നല്ലതാണെന്നും അവർ പറഞ്ഞു.
മൂന്നാമതൊരു ഡോസ് വാക്സിൻ കൂടി നൽകുന്നത് ആന്റിബോഡികളുടെ എണ്ണം കൂട്ടുമെന്ന് വൈറോളജിസ്റ്റും ഇന്ത്യൻ സാർസ്-കോവി-2 ജീനോമിക്സ് കൺസോർഷ്യം ഉപദേശകസമിതി മുൻ തലവനുമായ ഡോ. ഷാഹിദ് ജമീൽ പറഞ്ഞു. കോവിഷീൽഡ് വാക്സിന്റെ ഒരു ഡോസ് മാത്രമെടുത്തവർക്ക് എട്ടുമുതൽ 12 വരെ ആഴ്ചയ്ക്കുള്ളിൽ രണ്ടാം ഡോസ് നൽകണം. ഇന്ത്യയിൽ ലഭ്യമായ കോവാക്സിൻ, കോവിഷീൽഡ്, സൈക്കോവ്-ഡി, കോവോവാക്സ്, കോർബെവ് എ.എക്സ്-ഇ എന്നിവ മൂന്നാം ഡോസായി (ബൂസ്റ്റർ ഡോസ്) ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ബൂസ്റ്റർ ഡോസു കൊണ്ട് ഗുണമുണ്ടെന്നതിന് ശാസ്ത്രീയ തെളിവുകൾ പരിശോധിക്കുകയാണെന്നാണ് ആരോഗ്യമന്ത്രാലയം കഴിഞ്ഞയാഴ്ച ലോക്സഭയിൽ അറിയിച്ചത്.
പോളിയോ തുള്ളിമരുന്നത്, അഞ്ചാംപനി വാക്സിൻ തുടങ്ങിയവ ഒഴികെയുള്ള ഏതു വാക്സിന്റെയും അധികഡോസ് ശരീരത്തിലെ ആന്റിബോഡികളുടെ തോതുകൂട്ടുമെന്ന് ഐ. സി. എം. ആറിന്റെ സെന്റർ ഫോർ അഡ്വാൻസ്ഡ് റിസേർച്ച് ഇൻ വൈറോളജി മുൻ ഡയറക്ടർ ഡോ. ടി. ജേക്കബ് ജോൺ പറഞ്ഞു. എന്നാൽ, കോവിഡ് വാക്സിൻ ഇനിയും കിട്ടിയിട്ടില്ലാത്തവർക്കും കുട്ടികൾക്കും അതു നൽകാനാണ് മുൻഗണന കൊടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ബൂസ്റ്റർ ഡോസിന് അനുകൂലമായ തെളിവുകളാണ് വരുന്നതെങ്കിലും വികസ്വര രാജ്യങ്ങൾ പ്രധാന്യം കൊടുക്കേണ്ടത് വാക്സിൻ കിട്ടാത്തവർക്ക് അതു നൽകാനാകണമെന്ന് പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയിലെ ഡോ. ഗിരിധര ആർ. ബാബു പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ