ഗുരുദേവനെ ആസ്ഥാന ഗുരുവായി പ്രഖ്യാപിക്കണം; സ്വാമി സച്ചിദാനന്ദ.

ഗുരുദേവനെ ആസ്ഥാന ഗുരുവായി പ്രഖ്യാപിക്കണം; സ്വാമി സച്ചിദാനന്ദ.
തിരു.: ശ്രീനാരായണ ഗുരുദേവനെ കേരളത്തിന്റെ ആസ്ഥാന ഗുരുവായി അംഗീകരിക്കണമെന്ന് ശിവഗിരി മഠം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. തമിഴ്‌നാട്ടില്‍ തിരുവള്ളുവരിനെ ആസ്ഥാന ഗുരുവായി അംഗീകരിച്ചിട്ടുണ്ട്. കേരളത്തില്‍ ശ്രീനാരായണ ഗുരുവിനെ എന്തു കൊണ്ട് അംഗീകരിക്കാന്‍ മടിക്കുന്നു.
     ദൈവദശകം കേരളത്തിന്റെ പ്രാര്‍ത്ഥനയായി മാറണം. ജാതിയുടെ തമ്പുരാന്‍ കോട്ട കേരളത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ആ തമ്പുരാന്‍ കോട്ട ഭേദിച്ചാല്‍ മാത്രമേ ഗുരു വിഭാവനം ചെയ്ത ഏകലോക സങ്കല്‍പ്പം കേരളത്തില്‍ നടപ്പാകൂ. സംസ്ഥാന സര്‍ക്കാരാണ് ഇതിന് മുന്‍കൈ എടുക്കേണ്ടത്. ഇതിനായി ശിവഗിരി മഠം ചര്‍ച്ച നടത്തും.
      കേരളത്തിന് ഇത് ആവശ്യമാണ്. ജാതി കൊണ്ടും മതം കൊണ്ടും ദൈവത്തിന്റെ പേരിലും ഒരു കാട്ടുതീ വ്യാപിക്കുന്ന പ്രതീതി നമ്മുടെ രാജ്യത്തും ലോകത്തും സൃഷ്ടിക്കുകയാണ്. ഇത് അണയ്ക്കുവാന്‍ ശ്രീനാരായണ ഗുരുവിന്റെ തത്ത്വദര്‍ശനം കൊണ്ടേ സാധിക്കൂ. 89മത് ശിവഗിരി തീര്‍ത്ഥാടനത്തില്‍ ശിവഗിരി മഠം ഇക്കാര്യം ഉയര്‍ത്തിക്കാട്ടും.
     ശ്രീനാരായണ ഗുരുവി ഒരു വിശ്വ ഗുരുവാണ്. അങ്ങനെയുള്ള ഗുരുദേവനെ ഈഴവ സ്വാമിയായി മൂലയ്ക്കിരുത്തുന്നു. കേരളത്തില്‍ നടക്കുന്ന ഒരു അജണ്ടയാണിത്. സാമുദായിക നേതാക്കന്‍മാര്‍ക്കും രാഷ്ട്രീയ നേതാക്കന്മാർക്കും ഇതില്‍ പങ്കുണ്ട്. വര്‍ണ്ണ ജാതി ഭേദങ്ങള്‍ കല്‍പ്പിച്ചു കൊണ്ട് വിശ്വഗുരുവിനെ ചെറുതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പക്ഷേ ഗുരുദേവന്‍ വലുതാണ്. അങ്ങനെയുള്ള ഗുരുദേവനെ ആര്‍ക്കും ചെറുതാക്കാന്‍ സാധിക്കില്ല. ഇപ്പോഴും ആ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതിനെ ചെറുക്കാന്‍ ശിവഗിരി മഠം ആശയപ്രചരണം നടത്തും.
      ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നത് ഗുരുദേവന്റെ വിശ്വ ''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''ദര്‍ശനമാണ്. അതൊരു പ്രത്യേക ജനവിഭാഗത്തിനു വേണ്ടി ഗുരു നല്‍കിയ സന്ദേശമല്ല. 1920 ഓഗസ്റ്റില്‍ ഗുരുദേവന്റെ ജന്‍മസന്ദേശമായാണ് ആ മഹദ് വചനം പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് 1914 ലാണെന്നൊക്കെ തെറ്റായി ധരിക്കുകയും ചിലര്‍ പ്രസ്താവനകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. താനത് തിരുത്തിയിട്ടുണ്ടെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
      ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നത് വിശ്വ സന്ദേശമാണ്. 1904 ല്‍ ശിവഗിരി മഠം സ്ഥാപിക്കുമ്പോള്‍ ആ വിശ്വസന്ദേശത്തിന്റെ സംസ്‌കൃത രൂപം ശിവഗിരിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1888ല്‍ അരുവിപ്പുറം വിപ്ലവത്തിലെ ആദ്യ സന്ദേശമാണ് ഈ ജാതി ഭേദം, മതദ്വേഷം എന്നുള്ളത്. ജാതി ഭേദമില്ലാതെ, മതദ്വേഷമില്ലാതെ മറ്റു വിഭാഗീയ ചിന്താഗതികളില്ലാതെ സര്‍വരും സോദരന്‍മാരായി കഴിയുന്ന മാതൃകാ ലോകം, അതായത് ഏകലോക വ്യവസ്ഥിതിയാണ് ശ്രീനാരായണ ദര്‍ശനം. ഈ ലോകചരിത്രം വാസ്തവത്തില്‍ ഗുരു നൽകിയ വലിയൊരു സംഭാവനയാണ്.
      അമേരിക്കയിലെ എന്റെ സഹോദരി സഹോദരന്‍മാരെ എന്ന് ചിക്കാഗോ സമ്മേളനത്തില്‍ വിവേകാനന്ദന്‍ അഭിസംബോധന ചെയ്തത് 1893 ലാണ്. പക്ഷേ, അതിനും അഞ്ചു വര്‍ഷം മുമ്പാണ് ഗുരുദേവന്‍ അരുവിപ്പുറത്ത് നിന്നും സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം, ഏകലോകത്തെ പ്രഖ്യാപനം ചെയ്തത്. പക്ഷേ, ഇത് ലോകം ശ്രദ്ധിച്ചില്ല. ഗുരുവിന്റെ ശിഷ്യ പരമ്പര പോലും വേണ്ട വണ്ണം ഇതിന്റെ മഹത്വത്തെ അറിഞ്ഞില്ല, ഉപയോഗപ്പെടുത്തിയില്ല. ഗുരു അരുള്‍ ചെയ്തത് നരനും നരനും സാഹോദര്യം ഉദിക്കണമെന്നാണ്. അതിന് വിഘ്‌നമായതെല്ലാം ഇല്ലാതെയാകണം. ഏറ്റവും വലുത് മനുഷ്യത്വമാണ്. അതിന് എന്തൊക്കെ ഘടകങ്ങള്‍ വിഘാതമായി നില്‍ക്കുന്നോ, അതൊക്കെ ഇല്ലാതെയാകട്ടെ. ഇത്രയേറെ വിപ്ലവാത്മകമായി പറയുന്ന ഒരു ആധ്യാത്മിക ഗുരുവിനെ ലോകം കണ്ടിട്ടില്ല. ഇത്ര സമുജ്വലമായ കാഴ്ചപ്പാടും തത്വദര്‍ശനവുമായിരുന്നു ഗുരുവിനുള്ളത്. പക്ഷേ അത് വേണ്ടവണ്ണം അറിയാനും ഉള്‍ക്കൊള്ളാണും ഗുരുവിന്റെ ഭക്തരും അനുയായികളായിരുന്ന ആളുകള്‍ക്കും സാധിക്കാതെ വരുന്നു. പിന്നെ മറ്റുള്ള ജനവിഭാഗം എങ്ങനെ ഗുരുവിനെ ചെറുതായി കാണിക്കാന്‍ സാധിക്കുമോ അതിനു വേണ്ടിയേ ശ്രമിക്കുകയുള്ളു. പക്ഷേ, ഗുരുവിന്റെ വിശ്വസന്ദേശം ഏകലോക സിദ്ധാന്തമാണ്.
      ദൈനംദിന ജീവിതത്തിലെ ഏക വിഷയങ്ങളാണ് ജാതിയും മതവും ദൈവവും. അതിന്റെ ഏകത്വം ഗുരു പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാവശ്യമായ കൃതികളും ഗുരുദേവന്‍ എഴുതിയിട്ടുണ്ട്. അരുവിപ്പുറത്ത് ഗുരുദേവന്‍ ശിവനെ പ്രതിഷ്ഠിച്ച് ശിവശതകം എഴുതിയിട്ടുണ്ട്. ഗുരു സങ്കല്‍പ്പം ചെയ്തത് അതില്‍ എഴുതിയിട്ടുണ്ട്. ബുദ്ധി കൊണ്ട് പ്രപഞ്ചം കുളിര്‍മയാകട്ടെ. തെളുതെളെ വീശി വിളങ്ങുമാറാകട്ടെ. എല്ലാവരും വിജ്ഞാനമുള്ളവരായി തീരട്ടെ എന്നാണ് ശിവശതകത്തില്‍ എഴുതിയിട്ടുള്ളത്. ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന തത്വദര്‍ശനം കൊണ്ട് മുഴുവന്‍ ആളുകളും സോദന്‍മാരായി കഴിയുന്ന സമത്വത്തില്‍ അധിഷ്ഠിതമായി ജീവിക്കുന്ന ഏകലോക വ്യവസ്ഥിതി ഉണ്ടാകട്ടെ എന്നാണ് ഗുരുവിന്റെ സങ്കല്‍പ്പമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.

Post a Comment

വളരെ പുതിയ വളരെ പഴയ