പി. ടി. തോമസിന്റെ അന്ത്യകര്‍മ്മങ്ങള്‍ അദ്ദേഹം ആഗ്രഹിച്ചപോലെ നടത്തും; വി.ഡി. സതീശന്‍.

പി. ടി. തോമസിന്റെ അന്ത്യകര്‍മ്മങ്ങള്‍ അദ്ദേഹം ആഗ്രഹിച്ചപോലെ നടത്തും; വി.ഡി. സതീശന്‍.
കൊച്ചി: അന്തരിച്ച കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി. ടി. തോമസിന്റെ അന്ത്യകര്‍മ്മങ്ങള്‍ അദ്ദേഹം ആഗ്രഹിച്ച പോലെ തന്നെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. അദ്ദേഹത്തിന്റെ കുടുംബവുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രവിപുരം ശ്മാശനത്തില്‍ ദഹിപ്പിക്കണം, മൃതദേഹത്തില്‍ റീത്ത് വെക്കരുത്, സംസ്‌കാര ചടങ്ങില്‍ 'ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും' എന്ന വയലാറിന്റെ ഗാനം ചെറിയ ശബ്ദത്തില്‍ കേള്‍പ്പിക്കണം, ചിതാ ഭസ്മത്തിന്റെ ഒരു ഭാഗം ഉപ്പുതോട് പള്ളിയിലെ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കണം എന്നീ അന്ത്യ അഭിലാഷങ്ങളാണ് പി. ടി. തോമസിന് ഉണ്ടായിരുന്നത്. ഇക്കാര്യങ്ങള്‍ മരിക്കുന്നതിന് മുമ്പ് പി. ടി. തോമസ് കുറിച്ചു വെക്കുകയും സുഹൃത്തുക്കളുമായി പങ്കിടുകയും ചെയ്തിരുന്നതായി പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
      മൂന്ന് മണിയോടെ വെല്ലൂരിലെ ആശുപത്രിയില്‍ നിന്ന് പി. ടി. തോമസിന്റെ മൃതദേഹവുമായുള്ള വാഹനം പുറപ്പെട്ടു. അര്‍ദ്ധ രാത്രിയോടെ അദ്ദേഹത്തിന്റെ ഇടുക്കിയിലെ ഉപ്പുതോടിലുള്ള വസതിയിലേക്കാകും ആദ്യം കൊണ്ടു വരിക. തുടര്‍ന്ന് വ്യാഴാഴ്ച വെളുപ്പിന് ആറുമണിയോടെ കൊച്ചി പാലാരിവട്ടത്തുള്ള വസതിയിലേക്ക് മൃതദേഹം എത്തിക്കും. ഏഴ് മണിക്ക് ശേഷം എറണാകുളം ഡിസിസിയില്‍ എത്തിക്കും. അവിടെ നിന്ന് എട്ടര മണിയോടെ എറണാകുളം നോര്‍ത്ത് ജങ്ഷനിലെ ടൗണ്‍ഹാളില്‍ എത്തിക്കും.
        രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളും പൊതുജനങ്ങളും അവിടെ വെച്ച് അന്തിമോപചാരം അര്‍പ്പിക്കും.  ഉച്ചയ്ക്ക് ഒന്നര മണിയോടെ അദ്ദേഹത്തിന്റെ മണ്ഡലമായ തൃക്കാക്കരയിലുള്ള കമ്മ്യൂണിറ്റി ഹാളില്‍ പൊതു ദര്‍ശനത്തിന് വെക്കും. അഞ്ചരയോടെ രവിപുരം ശ്മാശനത്തിലെത്തിച്ച് സംസ്‌കാര കര്‍മ്മങ്ങള്‍ നടത്തുമെന്നും വി. ഡി. സതീശന്‍ പറഞ്ഞു.

Post a Comment

വളരെ പുതിയ വളരെ പഴയ