കുട്ടികളിലെ ലഹരി ഉപയോഗത്തി നെതിരെയുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും: നിർമ്മല ജിമ്മി.
കോട്ടയം: കുട്ടികളിൽ ലഹരി ഉപയോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ ലഹരിയ്ക്ക് എതിരേയുള്ള പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വിമുക്തി ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവർ.
കോവിഡ് സാഹചര്യത്തിൽ സ്‌കൂൾ തുറന്നു പ്രവർത്തിക്കാൻ കഴിയാതെ പോയത് കുട്ടികളുടെ പെരുമാറ്റത്തിലും മറ്റും കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കൗൺസലിംഗ് ആവശ്യമായ കുട്ടികൾക്ക് നൽകുന്നതിനുള്ള സൗകര്യമൊരുക്കും. സ്‌കൂൾ പരിസരങ്ങളിലെ പരിശോധന കർശനമാക്കുമെന്നും അവർ പറഞ്ഞു. വൈക്കം, ചങ്ങനാശേരി താലൂക്കുകളിലായി രണ്ട് ലഹരി വിമുക്ത കേന്ദ്രങ്ങൾ കൂടി ആരംഭിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിമുക്തി ജാഗ്രതാ സമിതികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും. നിലവിൽ 71 പഞ്ചായത്തുകളിലും ആറു നഗരസഭകളിലുമായി 1344 വാർഡുകളിൽ 2215 കമ്മിറ്റികളാണ് ഇതുവരെ ചേർന്നിട്ടുള്ളത്. സ്‌കൂൾ തുറന്ന സാഹചര്യത്തിൽ സ്‌കൂളിൽ പ്രവർത്തിക്കുന്ന വിമുക്തി ക്ലബുകളുടെ പ്രവർത്തനവും സജീവമാക്കും. പാലാ വിമുക്തി ഡീ അഡിക്ഷൻ സെന്ററിൽ ജനുവരി ഒന്നു മുതൽ ഡിസംബർ 19 വരെ 1509 പേർ ചികിത്സയ്ക്ക് വിധേയരായി. ഒ.പി വിഭാഗത്തിൽ 837, ഐ.പി വിഭാഗത്തിൽ 60, കൗൺസലിംഗിനായി 612 എന്നിങ്ങനെയാണ് ചികിത്സയ്ക്ക് വിധേയരായവരുടെ എണ്ണം.
യോഗത്തിൽ നഗരസഭാ അദ്ധ്യക്ഷരായ ബിൻസി സെബാസ്റ്റ്യൻ(കോട്ടയം), സുഹ്റ അബ്ദുൾ ഖാദർ (ഈരാറ്റുപേട്ട), ആന്റോ ജോസ് പടിഞ്ഞാറേക്കര (പാലാ), ഡെപ്യൂട്ടി കളക്ടർ (എൽ. എ) മുഹമ്മദ് ഷാഫി, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ എം. എൻ. ശിവപ്രസാദ്, വിമുക്തി ജില്ലാ മാനേജർ സോജൻ സെബാസ്റ്റ്യൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ