ഉന്നതർക്ക് പറക്കാന്‍ ഹെലികോപ്ടര്‍ റെഡി, പ്രതിമാസം 80 ലക്ഷം രൂപ ചെലവില്‍ മൂന്ന് വര്‍ഷത്തെ കരാര്‍.
തിരു.: മുഖ്യമന്ത്രിയ്ക്ക് ഉള്‍പ്പടെ ഉപയോഗിക്കുന്നതിനായി വീണ്ടും ഹെലികോപ്ടര്‍ വാടകയ്‌ക്കെടുത്ത് കേരളം. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചിപ്സണ്‍ ഏവിയേഷനാണ് ഹെലികോപ്ടര്‍ കരാര്‍ സ്വന്തമാക്കിയത്. കേരള പൊലീസുമായാണ് കരാര്‍. ഏറ്റവും കുറഞ്ഞ തുകയുടെ ക്വട്ടേഷന്‍ നല്‍കിയ ചിപ്സണ്‍ ഏവിയേഷനായിരുന്നു. ആറ് സീറ്റുള്ള ഹെലികോപ്ടര്‍ മൂന്ന് വര്‍ഷത്തേയ്ക്കാണ് കേരളം വാടകയ്ക്ക് എടുക്കുന്നത്. മാസം എണ്‍പത് ലക്ഷം രൂപയാണ് ഇതിനായി വിനിയോഗിക്കുക. ഈ തുകയില്‍ ഇരുപത് മണിക്കൂറാണ് സഞ്ചരിക്കാനാവുക, അധികമായി വരുന്ന ഓരോ മണിക്കൂറിനും 90,000 രൂപ വീതം നല്‍കണം. പുതു വര്‍ഷത്തില്‍ മുഖ്യമന്ത്രിക്കായി ഇരട്ട എഞ്ചിനുള്ള പുതിയ കോപ്ടറെത്തുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും പറക്കാനാണ് സ്വകാര്യ കമ്പനിയുടെ ഹെലികോപ്ടര്‍. കരാര്‍ സ്വന്തമാക്കിയ ചിപ്സണ്‍ ഏവിയേഷനാണ് തമിഴ്നാട്, ഒഡീഷ, മഹാരാഷ്ട്ര മുഖ്യമന്ത്രിമാര്‍ക്കായി ഹെലികോപ്ടര്‍ സര്‍വീസ് നടത്തുന്നത്. ചിപ്സണ്‍ ഏവിയേഷന് പുറമേ ഒ.എസ്.എസ് എയര്‍ മാനേജ്‌മെന്റ്, ഹെലിവേ ചാര്‍ട്ടേഴ്സ് എന്നീ കമ്പനികളാണ് കരാര്‍ സ്വന്തമാക്കാന്‍ രംഗത്തുണ്ടായിരുന്നത്. പൊതുമേഖലാ സ്ഥാപനമായ പവന്‍ഹാന്‍സിന്റെ ഹെലികോപ്ടറാണ് നേരത്തേ വാടകയ്‌ക്കെടുത്തിരുന്നത്.
15 വര്‍ഷത്തിലേറെ പഴക്കമില്ലാത്ത കോപ്ടറാണ് വി.ഐ.പി യാത്രയ്ക്കായി തിരഞ്ഞെടുക്കുക. സുരക്ഷയ്ക്കാണ് കൂടുതല്‍ പ്രാധാന്യം. ആറ് വി.ഐ.പി യാത്രക്കാരെ അവരുടെ പത്ത് കിലോ വീതം ലഗേജും വഹിക്കാനാവുന്ന ഇരട്ട എന്‍ജിന്‍ കോപ്ടറാണ് വാടകയ്‌ക്കെടുക്കുക. പ്രതിമാസം 20 മണിക്കൂറെങ്കിലും പറക്കണമെന്നാണ് വ്യവസ്ഥ. കൂടുതല്‍ പറന്നാല്‍ മണിക്കൂര്‍ കണക്കില്‍ അധിക തുക നല്‍കും.
മുന്‍പുണ്ടായിരുന്ന പൊതുമേഖലാ ഹെലികോപ്ടര്‍ മഴക്കാറോ കാറ്റോ ഉണ്ടെങ്കില്‍ പറക്കാന്‍ വിസമ്മതിച്ചിരുന്നു. പെട്ടിമുടിയില്‍ ഉരുള്‍ പൊട്ടി പാലവും റോഡും ഒലിച്ചു പോയപ്പോള്‍ രക്ഷാപ്രവര്‍ത്തകരെയും മെഡിക്കല്‍ സംഘത്തെയും അവിടെയെത്തിക്കാന്‍ ശ്രമിച്ചെങ്കിലും പറക്കാനായില്ല. കാലാവസ്ഥ അനുകൂലമായ ശേഷം പെട്ടിമുടിയടക്കം ദുരന്ത സ്ഥലങ്ങളിലേക്ക് മുഖ്യമന്ത്രിയും ഗവര്‍ണ്ണറുമായി ആ കോപ്ടര്‍ പറന്നിരുന്നു. വയനാട്ടിലടക്കം മാവോയിസ്റ്റ് നിരീക്ഷണത്തിനും പ്രതികൂല കാലാവസ്ഥയില്‍ പറക്കാന്‍ പൈലറ്റുമാര്‍ തയ്യാറായിരുന്നില്ല.
ഖജനാവിലെ 22.21 കോടി വിഴുങ്ങിയ ആദ്യത്തെ കോപ്ടര്‍ കാര്യമായ പണിയൊന്നുമില്ലാതെ തിരുവനന്തപുരം വിമാനത്താവളത്തില്‍ സുഖ നിദ്ര യിലായിരുന്നു. വ്യോമ നിരീക്ഷണം, മാവോയിസ്റ്റുകള്‍ക്കായി വനമേഖലയില്‍ നിരീക്ഷണം, രക്ഷാപ്രവര്‍ത്തനം, അതിര്‍ത്തി പ്രദേശങ്ങളിലും തീരദേശത്തും വിനോദ സഞ്ചാരതീര്‍ത്ഥാടന മേഖലകളിലും നിരീക്ഷണം, അടിയന്തര ഘട്ടങ്ങളിലെ പൊലീസിന്റെയും വിശിഷ്ട വ്യക്തികളുടെയും യാത്ര എന്നിവയ്ക്കായാണ് ഇത്തവണ കോപ്ടര്‍ വാടകയ്‌ക്കെടുക്കുന്നത്. പൊലീസ് നവീകരണത്തിനുള്ള കേന്ദ്ര ഫണ്ടില്‍ നിന്നാണ് ഹെലികോപ്ടറിനുള്ള ചെലവ് വഹിക്കുന്നത്.
إرسال تعليق