സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ള 13 പേര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാഞ്ജലി അര്‍പ്പിച്ചു.

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ള 13 പേര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാഞ്ജലി അര്‍പ്പിച്ചു.
ന്യൂഡല്‍ഹി: കൂനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ള 13 പേര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാഞ്ജലികൾ അര്‍പ്പിച്ചു. ഡല്‍ഹി പാലം വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രി മൃതദേഹങ്ങളിള്‍ പുഷ്പാര്‍ച്ചന നടത്തി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും സേനാമേധാവിമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ആദരാഞ്ജലി അര്‍പ്പിക്കാനെത്തി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന്  ബിപിന്‍ റാവത്തിന്റെ വസതിയിൽ എത്തുമെന്നാണ് വിവരം. ബിപിന്‍ റാവത്ത്, റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍. എസ്. ലിഡ്ഡര്‍ എന്നിവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ പരിശോധനയ്ക്കായി സൈനിക ആശുപത്രിയിലേക്ക് മാറ്റും. തിരിച്ചറിയല്‍ പരിശോധന കഴിഞ്ഞതിന് ശേഷമായിരിക്കും മൃതദേഹങ്ങള്‍ വിട്ടു നല്‍കുക. വ്യാഴാഴ്ച രാത്രി 7.45 ഓടെയാണ് മൃതദേഹങ്ങള്‍ പാലം വിമാനത്താവളത്തില്‍ എത്തിച്ചത്. രാവിലെ ഊട്ടി വെല്ലിങ്ടണ്‍ മദ്രാസ് റെജിമെന്റ് സെന്ററില്‍ പൊതുദര്‍ശനത്തിന് ശേഷം റോഡ് മാര്‍ഗം വിലാപയാത്രയായാണ് സുളൂരിലെ സൈനിക താവളത്തില്‍ മൃതദേഹങ്ങള്‍ എത്തിച്ചത്. തുടര്‍ന്ന് വ്യോമസേനയുടെ രണ്ട് പ്രത്യേക വിമാനങ്ങളില്‍ ഡല്‍ഹിയില്‍ എത്തിക്കുകയായിരുന്നു. ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മൃതദേഹങ്ങള്‍ വെള്ളിയാഴ്ച രാവിലെ അദ്ദേഹത്തിന്റെ വീട്ടില്‍ പൊതു ദര്‍ശനത്തിന് വെക്കും. 11 മുതല്‍ ഉച്ചയ്ക്ക് 2 വരെ അന്തിമോപചാരം അര്‍പ്പിക്കാന്‍ അനുവദിക്കും. തുടര്‍ന്ന് കാമരാജ് മാര്‍ഗില്‍ നിന്ന് ദില്ലി കന്റോണ്‍മെന്റിലെ ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോകും. എല്ലാ ബഹുമതികളും നല്‍കിയാകും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ജനറല്‍ ബിപിന്‍ റാവത്ത്, ഭാര്യ മധുലിക, ബ്രിഗേഡിയര്‍ എല്‍. എസ്. ലിഡ്ഡര്‍, ലെഫ്. കേണല്‍ ഹര്‍ജീന്ദര്‍ സിങ്, ജൂനിയര്‍ വാറന്റ് ഓഫീസര്‍ മലയാളിയായ എ. പ്രദീപ്, എന്‍. കെ. ഗുര്‍സേവക് സിങ്, എന്‍. കെ. ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി. സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് ഇന്നലെ അപകടത്തില്‍ അന്തരിച്ചത്. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന 14 പേരില്‍ ക്യാപ്റ്റന്‍ വരുണ്‍സിങ് മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

Post a Comment

വളരെ പുതിയ വളരെ പഴയ