ഒമിക്രോൺ: വിദേശത്തു നിന്നും മുംബൈയിൽ എത്തിയ 109 പേരെ 'കാണാനില്ല' !

ഒമിക്രോൺ: വിദേശത്തു നിന്നും മുംബൈയിൽ എത്തിയ 109 പേരെ 'കാണാനില്ല' !
മുംബൈ: രാജ്യത്ത് ഒമിക്രോൺ ഭീഷണി തുടരുന്നതിനിടെ വിദേശ രാജ്യങ്ങളിൽ നിന്ന് മുംബൈയിലേക്ക് മടങ്ങിയെത്തിയ 295 പേരിൽ 109 പേരെ കാണാനില്ല. താനെ ജില്ലയിൽ എത്തിയവരെക്കുറിച്ചാണ് വിവരങ്ങളില്ലാത്തത്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെങ്കിലും ഇതുവരെ ഒരു വിവരവും ലഭ്യമായിട്ടില്ലെന്ന് കല്യാൺ - ഡോംബിവലി മുനിസിപ്പൽ കോർപ്പറേഷൻ മേധാവി വിജയ് സൂര്യവംശി പറഞ്ഞു. വിദേശത്തു നിന്നും എത്തിയവരെ കണ്ടെത്താൻ ശ്രമം നടക്കുന്നുണ്ടെങ്കിലും ഇവരുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ചിലർ തെറ്റായ വിലാസം നൽകിയതും തിരിച്ചടിയായി. നൽകിയ വിലാസങ്ങൾ പ്രകാരം നടത്തിയ പരിശോധനയിൽ വീടുകളിൽ പലതും പൂട്ടിയ നിലയിൽ കണ്ടെത്തിയെന്നും വിജയ് സൂര്യവംശി വ്യക്തമാക്കി.
ഒമിക്രോണിൻ്റെ വകഭേദത്തിൻ്റെ 'റിസ്ക്' രാജ്യങ്ങളിൽ നിന്നും എത്തുന്നവർ 7 ദിവസം നിർബന്ധിത ക്വാറൻ്റൈനിൽ കഴിയണം. എട്ടാം ദിവസം ഇവർ കൊവിഡ് പരിശോധനയ്ക്ക് വിധേയമാകണം. പരിശോധനയിൽ നെഗറ്റീവ് ഫലം ലഭ്യമായാൽ കൂടി 7 ദിവസം കൂടി ക്വാറൻ്റൈനിൽ കഴിയണം. ക്വാറൻ്റൈൻ ചട്ടങ്ങൾ ലംഘിക്കപ്പെടുന്നുണ്ടോ എന്നറിയാൻ ഹൗസിങ് സൊസൈറ്റി അംഗങ്ങൾക്ക് ചുമതല നൽകിയിട്ടുണ്ടെന്നും വിജയ് സൂര്യവംശി കൂട്ടിച്ചേർത്തു.
       ഒമിക്രോൺ ആശങ്കയിൽ നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കപ്പെടുന്നുണ്ടോ എന്നറിയുന്നതിനായി നിരീക്ഷണം ശക്തമാണ്. വിവാഹം അടക്കമുള്ള ഒത്തുചേരലുകൾ നിരീക്ഷിക്കുന്നുണ്ട്. കല്ല്യാണ്‍ - ഡോംബിവലി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ 52 ശതമാനം ആളുകൾ കൊവിഡ് പ്രതിരോധ വാക്സിൻ്റെ രണ്ട് ഡോസുകളും സ്വീകരിച്ചു. 72 ശതമാനം ആളുകൾ ആദ്യ ഡോസ് സ്വീകരിച്ചതായും വിജയ് സൂര്യവംശി പറഞ്ഞു. മുബൈയില്‍ രണ്ട് പേര്‍ക്ക് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ മാത്രം ഇത്തരത്തില്‍ പത്ത് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ബെംഗളൂരുവിൽ എത്തിയ പത്തോളം പേരെക്കുറിച്ച് വിവരമില്ലെന്ന വാർത്ത മുൻപ് പുറത്തു വന്നിരുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് ബെംഗളൂരു മുൻസിപ്പൽ കോർപറേഷൻ വ്യക്തമാക്കിയിരുന്നു. ഇവരുടെ ഫോൺ നമ്പറിൽ ബന്ധപ്പെടാനുള്ള ശ്രമം തുടരുകയാണെന്നും എന്നാൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നതിനാൽ കണ്ടെത്താനായിട്ടില്ലെന്നും ബിബിഎംപി കമ്മീഷണർ ഗൗരവ് ഗുപ്ത വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇവരുടെ ബെംഗളൂരുവിലെ വിലാസം കണ്ടെത്താനായിട്ടില്ലെന്നും ഫോണും സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നതിനാൽ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും കർണാടക ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ അറിയിച്ചിരുന്നു.    
       അതേസമയം, ഇവരുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തു വിടാൻ അധികൃതർ തയ്യാറായിട്ടില്ല. രാജ്യത്തെ ആദ്യ ഒമിക്രോൺ കേസുകൾ കർണാടകയിൽ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ബെംഗളൂരുവിൽ എത്തിയവരെക്കുറിച്ച് വിവരങ്ങൾ ലഭ്യമല്ലെന്ന വാർത്തകൾ പുറത്തു വന്നത്. ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ സ്ഥിരീകരിച്ചതിന് പിന്നാലെ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നായി 57 യാത്രക്കാരാണ് ബെംഗളൂരുവിൽ എത്തിയത്. ഇവരിൽ പത്ത് പേരെക്കുറിച്ചാണ് വിവരങ്ങൾ ലഭ്യമല്ലാത്ത സാഹചര്യമുള്ളത്. ബെംഗളൂരുവിലെ ഇവരുടെ വിലാസം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പത്ത് ആഫ്രിക്കൻ പൗരന്മാരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ഗൗരവ് ഗുപ്ത പറഞ്ഞു.

Post a Comment

വളരെ പുതിയ വളരെ പഴയ