കൃഷി നാശം; നഷ്ടപരിഹാര അപേക്ഷകളില്‍ മാനദണ്ഡങ്ങള്‍ അടിച്ചേല്‍പ്പിക്കില്ലെന്ന് മന്ത്രി.
തിരു.: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ റിപ്പോര്‍ട്ട് ചെയ്തത് വ്യാപക കൃഷിനാശം. മഴക്കെടുതിയില്‍ 400 കോടിയിലധികം രൂപയുടെ കൃഷിനാശമുണ്ടായതായി മന്ത്രി പി. പ്രസാദ് അറിയിച്ചു. കൃഷി നശിച്ചവര്‍ക്ക് തക്കതായ നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി അറിയിച്ചു. മഴയില്‍ കൃഷി നാശമുണ്ടായവര്‍ക്ക് ഹെക്ടറിന് 13,500 രൂപ നഷ്ടപരിഹാരം നല്‍കുമെന്നാണ് മന്ത്രിയുടെ പ്രതികരണം. നഷ്ട പരിഹാര അപേക്ഷകളില്‍ മാനദണ്ഡങ്ങള്‍ അടിച്ചേല്‍പ്പിക്കില്ലെന്നും മന്ത്രി അറിയിച്ചു. നഷ്ടപരിഹാര അപേക്ഷകള്‍ നല്‍കാന്‍ നിശ്ചിത ദിവസമെന്ന നിബന്ധന അടിച്ചേല്‍പ്പിക്കില്ലെന്നാണ് മന്ത്രിയുടെ പ്രതികരണം. അപേക്ഷകളില്‍ 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൃഷിക്കാര്‍ തന്നെ എടുക്കുന്ന പാടശേഖരങ്ങളുടെ ചിത്രങ്ങള്‍ അപേക്ഷകള്‍ക്കൊപ്പം അംഗീകരിക്കുമെന്നും വ്യക്തമാക്കി. മഴക്കെടുതിയില്‍ 21,709 ഹെക്ടറിലെ കൃഷി നശിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍. കുട്ടനാട്ടില്‍ മാത്രം 5018 ഹെക്ടര്‍ കൃഷി നാശം ഉണ്ടായി.
ഒക്ടോബറിലെ പ്രളയത്തില്‍ സംസ്ഥാനത്തെ കാര്‍ഷിക മേഖലയ്ക്ക് 216.3 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത് എന്ന് കൃഷിമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2018ലെ പ്രളയത്തില്‍ കൃഷി നശിച്ച എല്ലാവര്‍ക്കും നഷ്ടപരിഹാരം നല്‍കിയതായും അദ്ദേഹം അറിയിച്ചിരുന്നു. ഈ വിഷയത്തില്‍ ആക്ഷേപമുണ്ടെങ്കില്‍ പരിശോധിക്കുമെന്നും കര്‍ഷകരെ കൂടുതലായി സഹായിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ