റേഷൻ കടകളിൽ പരാതിപ്പെട്ടി
സ്ഥാപിക്കും: മന്ത്രി ജി. ആർ. അനിൽ.
കോട്ടയം: പൊതുജനങ്ങൾക്ക് പരാതികൾ നൽകുന്നതിന് റേഷൻ കടകൾക്കു മുമ്പിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ. താല്കാലികമായി റദ്ദു ചെയ്ത റേഷൻ കടകളുമായി ബന്ധപ്പെട്ട ഫയലുകൾ തീർപ്പാക്കുന്ന അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ജനങ്ങൾ പരാതിപ്പെട്ടിയിലൂടെ നൽകുന്ന പരാതികൾ എല്ലാ ആഴ്ചയിലും റേഷനിംഗ് ഇൻസ്‌പെക്ടർമാർ ശേഖരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. തുടർ നടപടികൾക്കായി റേഷൻ കട-താലൂക്ക് തല വിജിലൻസ് കമ്മിറ്റികളുടെ പ്രവർത്തനം ഊർജ്ജിതമാക്കും. റേഷൻ കാർഡുകളിലെ പിശകുകൾ തിരുത്താനും വിവരങ്ങൾ ഉൾക്കൊള്ളിക്കാനും നവംബർ 15 മുതൽ ഡിസംബർ 15 വരെ 'തെളിമ' പദ്ധതി ആരംഭിക്കും. ജനുവരിയിൽ തെറ്റുകളില്ലാത്ത റേഷൻ കാർഡുകൾ നിലവിൽ വരും. അഞ്ചു ശതമാനം കാർഡുകൾ ആധാറുമായി ബന്ധിക്കപ്പെട്ടിട്ടില്ല. ജനുവരി ഒന്നിനകം ഇവ ആധാറുമായി ബന്ധിപ്പിക്കണം. മുൻഗണന കാർഡുകളടക്കം സംശുദ്ധമാക്കാനുള്ള ഊർജ്ജിത നടപടികൾ സ്വീകരിക്കും. ജനുവരി ഒന്നു മുതൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് ഓഫീസുകൾ പൂർണ്ണമായി ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറും. ഡിസംബർ ഒന്നു മുതൽ ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകളിൽ ഹെൽപ് ഡെസ്‌ക് ആരംഭിക്കും. ഓഫീസുകളുടെ സുഗമമായ പ്രവർത്തനത്തിന് 83 ലാപ് ടോപ്പ് വിതരണം ചെയ്യും. ഡിസംബർ 15 നുള്ളിൽ റദ്ദു ചെയ്ത ലൈസൻസുകളിൽ അന്തിമ തീരുമാനമെടുത്ത് പുതിയ ലൈസൻസുകൾ അനുവദിക്കും. പൊതുവിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ടു കിലോമീറ്ററിനുള്ളിൽ ഒരു റേഷൻ കട എന്നതാണ് സർക്കാർ ലക്ഷ്യമാക്കുന്നത്. രണ്ടിലധികം കടകൾ ഒരുമിച്ചാക്കുന്നതു മൂലമുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കാൻ സമയബന്ധിതമായി നടപടിയെടുക്കും. ഡിസംബർ 15 നുള്ളിൽ എല്ലാ ജില്ലകളിലും അദാലത്ത് പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനതലത്തിൽ 686 പരാതികളാണ് അദാലത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നിലവിൽ 21,000 വാർഡുകളിൽ 14,245 വാർഡുകളിലും റേഷൻ കടകൾ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാന വ്യാപകമായി 599 ലൈസൻസുകൾ റദ്ദു ചെയ്തു. വിവിധ പ്രശ്‌നങ്ങളാൽ താല്കാലികമായി നിർത്തലാക്കിയ 686 റേഷൻ കടകളുടെ പരാതികളാണ് വിവിധ ജില്ലകളിൽ നടത്തുന്ന അദാലത്തുകളിൽ തീർപ്പാക്കുന്നത്.
നേരിട്ട് ലഭിച്ച പരാതികൾ ഉൾപ്പെടെ 74 പരാതികൾ പരിഗണിച്ചു. കോട്ടയം -37, കാഞ്ഞിരപ്പള്ളി - നാല്, ചങ്ങനാശ്ശേരി - അഞ്ച്, മീനച്ചിൽ - 12, വൈക്കം - ഒൻപത് എന്നിങ്ങനെയാണ് താലൂക്ക് തലത്തിൽ ലഭിച്ച പരാതികൾ. 23 കടകളുടെ അപേക്ഷകൾ പരിഹരിച്ചു. 32 കടകൾക്ക് നോട്ടീസ് നൽകും. രണ്ട് കടകളുടെ ലൈസൻസ് റദ്ദാക്കി. അനന്തരവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ മൂന്നു കടകൾക്ക് അവസരം നൽകി. പുതുതായി റിപ്പോർട്ട് ലഭിക്കേണ്ട വിഷയത്തിൽ നാലു കടകൾക്ക് മൂന്നു മാസം സമയം നൽകി. ലൈസൻസ് ലഭിക്കുന്നത് സംബന്ധിച്ച് നൽകേണ്ട സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാൻ രണ്ടു കടകൾക്ക് ഒരാഴ്ച സമയം അനുവദിച്ചു. ലഭിച്ച പരാതികളിൽ 29 എണ്ണം അനന്തരവകാശ തർക്കവുമായി ബന്ധപ്പെട്ടതാണ്.
സിവിൽ സപ്ലൈസ് ഡയറക്ടർ ഡോ. ഡി. സജിത്ത് ബാബു അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണ മേഖല റേഷനിംഗ് കൺട്രോളർ അനിൽ രാജ്, ജില്ലാ സപ്ലൈ ഓഫീസർ ജലജ ജി.എസ്. റാണി, താലൂക്ക് സപ്ലൈ ഓഫീസർമാർ എന്നിവർ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ