മിനിമം ടിക്കറ്റ് ചാർജ് പത്തോ പന്ത്രണ്ടോ ?
തിരു.: സംസ്ഥാനത്ത് ബസ് ചാർജ്ജ് കൂട്ടാൻ തീരുമാനിച്ചു. എന്നാൽ മിനിമം ചാർജ് പത്ത് രൂപയോ പന്ത്രണ്ട് രൂപയോയെന്ന് തീരുമാനമായില്ല. കുറഞ്ഞ ടിക്കറ്റ് ചാര്‍ജ്ജ് 12 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുക, ഫെയര്‍ സ്റ്റേജിന് ആനുപാതികമായി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുക തുടങ്ങിയവയായിരുന്നു ബസുടമകളുടെ ആവശ്യം. എന്നാൽ മിനിമം ചാർജ്ജ് പത്തും വിദ്യാർത്ഥികളുടെ നിരക്ക് ആനുപാതികമായി കൂട്ടാമെന്നുമാണ് സർക്കാർ നിലപാട്. ബസ് ചാർജ്ജ് വർദ്ധനയ്ക്ക് ശുപാർശ ചെയ്ത രാമചന്ദ്രൻ കമ്മീഷനുമായി ആലോചിച്ച് അന്തിമ തീരുമാനമെടുക്കുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു പറഞ്ഞു.
2018ലാണ് അവസാനമായി ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചത്. അന്ന് 66 രൂപയായിരുന്നു ഡീസൽ വില. 103 രൂപയായി ഇന്ധന വില ഉയര്‍ന്നപ്പോഴാണ് ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചതെന്ന് ഉടമകള്‍ പറയുന്നു. കഴിഞ്ഞ ദിവസം എക്സൈസ് ഡ്യൂട്ടിയിൽ കുറവു വരുത്തിയപ്പോൾ ഡീസല്‍ വില 91.49 രൂപയായി കുറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ നികുതിയിളവ് അനുവദിച്ചാല്‍ പോലും ബസ് വ്യവസായത്തിന് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നാണ് ബസ്സുടമകൾ പറയുന്നത്. കോവിഡിനെത്തുടർന്ന് 60 ശതമാനം സ്വകാര്യ ബസ്സുകള്‍ മാത്രമാണ് ഇപ്പോൾ സര്‍വീസ് നടത്തുന്നത്. കോവിഡ് സാഹചര്യം മാറുന്നത് വരെ വാഹന നികുതി ഒഴിവാക്കണമെന്നും ബസ്സുടമകളുടെ സംയുക്ത സമിതി ആവശ്യപെട്ടെങ്കിലും, ബസുകൾ ഓടുന്ന സമയത്തെ നികുതി ഒഴിവാക്കാനാവില്ലെന്നാണ് സർക്കാർ നിലപാട്.
إرسال تعليق