ദത്ത് വിവാദം: ഡിഎന്‍എ ഫലം പോസിറ്റീവ്; കുഞ്ഞ് അനുപമയുടെയും അജിത്തിന്റെയും തന്നെ.
തിരു.: ദത്ത് വിവാദത്തില്‍ ആന്ധ്രയില്‍ നിന്ന് കേരളത്തിലെത്തിച്ച കുഞ്ഞ് അനുപമയുടെയും അജിത്തിന്റെയും മകനെന്ന് ഡിഎന്‍എ ഫലം. മാതാപിതാക്കളുടെയും കുഞ്ഞിന്റെയും ഡിഎന്‍എ ഫലം പോസിറ്റീവായി. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിലായിരുന്നു പരിശോധന. ഫലം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറി. ഫലം സിഡബ്ല്യുസി കോടതിയിൽ സമർപ്പിക്കും.
ഇന്നലെ രാജീവ് ഗാന്ധി സാങ്കേതിക കേന്ദ്രത്തിലെത്തിയാണ് അനുപമയും അജിത്തും സാമ്പിള്‍ നല്‍കിയത്. കുഞ്ഞിന്റെ സാമ്പിള്‍ നേരത്തെ തന്നെ ശേഖരിച്ചിരുന്നു. തിരുവനന്തപുരം നിര്‍മ്മല ശിശുഭവനില്‍ വച്ചാണ് കുഞ്ഞിന്റെ സാമ്പിള്‍ ശേഖരിച്ചത്. നിലവില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാലം സമരം തുടരുന്ന അനുപമയും അജിത്തും കുഞ്ഞിനെ കടത്തിയ സംഭവത്തില്‍ ആരോപണ വിധേയർക്കെതിരെ നടപടി ഉണ്ടാകുന്നതു വരെ സമരം തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.
അതിയായ സന്തോഷമുണ്ട്. ഒരു വർഷത്തെ കാത്തിരിപ്പിനാണ് ആശ്വാസമാകുന്നത്. ഇനി എന്റെ കുഞ്ഞിനെ തിരികെ കിട്ടുന്ന നിമിഷത്തിനായാണ് കാത്തിരിക്കുന്നത്. സമരം എങ്ങനെ മുന്നോട്ടു കൊണ്ടു പോകണമെന്നടക്കമുള്ള കാര്യങ്ങളില്‍ കുഞ്ഞിനെ തിരികെ ലഭിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്നും അനുപമ അറിയിച്ചു. ഇവിടെ വരെയുണ്ടായ നടപടികളിലെ കാലതാമസം ഇനിയുണ്ടാകരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും അനുപമ പ്രതികരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ