പെൺകുട്ടികൾ തമ്മിൽ വാക്കുതർക്കം; ആൺ സുഹൃത്തുക്കൾ തമ്മിൽ കത്തിക്കുത്ത്.
കടുത്തുരുത്തി: പ്ലസ്ടുടുവിന് പഠിക്കുന്ന പെൺകുട്ടികൾ തമ്മിൽ വാക്കുതർക്കം. ചോദിക്കാനെത്തിയ ആൺ സുഹൃത്തുക്കൾ അയൽവാസിയെ കുത്തി പരിക്കേൽപ്പിച്ചു. കടുത്തുരുത്തി മങ്ങാട്ടാണ് സംഭവം. മങ്ങാട് സ്വദേശിയുടെ വീട്ടിലെത്തിയവരാണ് അക്രമം നടത്തിയത്. ബഹളം കേട്ട് എത്തിയ അയൽവാസിയും സി.പി.എം. പ്രവർത്തകനുമായ പരിഷത്ത് ഭവനിൽ അശോക(54)നാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ അശോകനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവത്തിന് തുടക്കം. ഫോണിലൂടെയുണ്ടായ വാക്കു തർക്കത്തിനൊടുവിൽ കാപ്പുന്തല സ്വദേശിനിയായ പെൺകുട്ടിയും ചങ്ങനാശ്ശേരി ചിങ്ങവനം കുറിച്ചി സ്വദേശികളായ നാല് ആൺ സുഹൃത്തുക്കളുമാണ് മങ്ങാട്ടിൽ ചോദിക്കാനെത്തിയത്.
കാറിൽ മാരകായുധങ്ങളുമായാണ് ഇവർ എത്തിയത്. ബഹളം കേട്ട് വിവരം തിരക്കാൻ എത്തിയപ്പോഴാണ് അശോകനെ നാലംഗ സംഘത്തിൽപ്പെട്ടവർ കുത്തിയത്. ബഹളത്തിനിടയിൽ പടക്കം എറിഞ്ഞതായും നാട്ടുകാർ പറഞ്ഞു. കുറിച്ചി സ്വദേശികളായ ജിബിൻ, സുബീഷ് എന്നിവരെ കടുത്തുരുത്തി എസ്.ഐ. ബിബിൻ ചന്ദ്രന്റെ നേതൃത്വത്തിൽ പോലീസ് പിടികൂടിയിട്ടുണ്ട്.
إرسال تعليق