മേല്‍വിലാസക്കാരന് കൊടുക്കാതെ കത്ത് പൊട്ടിച്ച് വായിച്ചു; പോസ്റ്റുമാനും സൂപ്രണ്ടിനും ഒരു ലക്ഷം രൂപ പിഴ.
കണ്ണൂര്‍: മേല്‍വിലാസക്കാരന് കൊടുക്കാതെ, രജിസ്റ്റേർഡ് കത്ത് പൊട്ടിച്ച് വായിച്ച പോസ്റ്റുമാനും പോസ്റ്റല്‍ സൂപ്രണ്ടിനുമെതിരെ ഒരു ലക്ഷം രൂപ പിഴ വിധിച്ച് ഉപഭോക്തൃ കോടതി.
താവക്കരയിലെ ടി. വി. ശശിധരന്‍ എന്ന ആര്‍ട്ടിസ്റ്റ് ശശികലയാണ് പരാതി നല്‍കിയത്. ചിറക്കല്‍ പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാനായിരുന്ന എം. വേണുഗോപാല്‍, പോസ്റ്റല്‍ സൂപ്രണ്ട് കെ. ജി. ബാലകൃഷ്‌ണന്‍ എന്നിവരാണ് പ്രതികള്‍. 13 വര്‍ഷത്തെ നിയമപ്പോരാട്ടത്തിനൊടുവിലാണ് പരാതിക്കാരന് അനുകൂലമായ വിധി വന്നത്.
2008 ജൂണ്‍ 30 ന് പുതിയപുരയില്‍ ഹംസ എന്ന മേല്‍വിലാസത്തില്‍ ശശിധരന്‍ എഴുതിയ രജിസ്റ്റേർഡ് കത്താണ് പ്രതികള്‍ പൊട്ടിച്ചു വായിച്ചത്. ശേഷം ആള് സ്ഥലത്തില്ലെന്ന് റിമാക്‌സ് രേഖപ്പെടുത്തി തിരിച്ച് അയയ്‌ക്കുകയായിരുന്നു. കരാറുകാരനായ ഹംസക്കുട്ടിയായിരുന്നു ശശിധരന്റെ വീട് നിര്‍മ്മാണ ചുമതല ഏറ്റെടുത്തത്. പണം വാങ്ങിയിട്ടും കൃത്യസമയത്ത് പണി പൂര്‍ത്തിയാക്കാത്ത കാര്യം ചോദ്യം ചെയ്‌താണ് കത്തെഴുതിയത്.
എന്നാല്‍, അത് പോസ്റ്റുമാനായ വേണുഗോപാല്‍ വായിച്ചിട്ട് ഹംസക്കുട്ടിയോട് പറഞ്ഞെന്നാണ് ആരോപണം. വീടും പുരയിടവും ഹംസക്കുട്ടി മറിച്ച് വിറ്റതും അതുകൊണ്ടാണെന്ന് ശശിധരന്‍ പരാതിയില്‍ പറഞ്ഞിരുന്നു. ഇരുവര്‍ക്കുമെതിരെ ശശിധരന്‍ പരാതി നല്‍കിയയോടെ വകുപ്പുതല അന്വേഷണം നടത്തുകയും വേണുഗോപാല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി നടപടി സ്വീകരിക്കുകയും ചെയ്തു. എന്നാല്‍, മൂന്ന് മാസത്തിന് ശേഷം അതേ പോസ്റ്റ് ഓഫിസില്‍ നിയമനം നല്‍കുകയായിരുന്നു.
തുടര്‍ന്ന്, പരാതിക്കാരന്‍ ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. സാങ്കേതിക തടസ്സമുന്നയിച്ച് അവര്‍ കേസ് തള്ളിയതോടെയാണ് സംസ്ഥാന കമ്മീഷനെ സമീപിച്ച് സ്വന്തമായി കേസ് വാദിച്ചു. പ്രതികള്‍ 50,000 രൂപ രണ്ട് മാസത്തിനകം നല്‍കണമെന്നാണ് ഉത്തരവ്. വൈകിയാല്‍ എട്ട് ശതമാനം പലിശ നല്‍കേണ്ടി വരും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ