പിങ്ക് പൊലീസുദ്യോഗസ്ഥയുടെ പരസ്യ വിചാരണ: 50 ലക്ഷം രൂപ നഷ്‌ടപരിഹാരം ചോദിച്ച്‌ എട്ടു വയസുകാരി ഹൈക്കോടതിയില്‍.

പിങ്ക് പൊലീസുദ്യോഗസ്ഥയുടെ പരസ്യ വിചാരണ: 50 ലക്ഷം രൂപ നഷ്‌ടപരിഹാരം ചോദിച്ച്‌ എട്ടു വയസുകാരി ഹൈക്കോടതിയില്‍.
കൊച്ചി: മൊബൈല്‍ ഫോണ്‍ മോഷ്‌ടിച്ചെന്ന് ആരോപിച്ച്‌ പരസ്യ വിചാരണയ്‌ക്കിരയായ പെണ്‍കുട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
     പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ചെയ്യാത്ത തെറ്റിന്റെ പേരില്‍ 'കള്ളി' എന്ന് പരസ്യമായി വിളിച്ച്‌ അപമാനിച്ചെന്നും പിതാവിൻ്റെ വസ്ത്രം അഴിച്ച്‌ പരിശോധന നടത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇത് തങ്ങള്‍ക്ക് കടുത്ത മാനസിക പ്രയാസമുണ്ടാക്കി. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ പരാതി നല്‍കിയെങ്കിലും പൊലീസും സര്‍ക്കാരും കുറ്റക്കാരിയെ സംരക്ഷിക്കുകയാണെന്നും 50 ലക്ഷം രൂപ നഷ്‌ടപരിഹാരം വേണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.
        ആറ്റിങ്ങലില്‍ വച്ചാണ് എട്ടു വയസുകാരിയെയും പിതാവിനെയും പിങ്ക് പൊലീസുദ്യോഗസ്ഥ രജിത പൊതുജനമദ്ധ്യത്തില്‍ അപമാനിച്ചത്. ഒടുവില്‍ രജിതയുടെ തന്നെ ബാഗില്‍ നിന്നും ഫോണ്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് സംഭവത്തില്‍ പട്ടികജാതി- പട്ടികവര്‍ഗ കമ്മീഷനും ബാലാവകാശ കമ്മീഷനും ഇടപെട്ടിരുന്നു. രജിതയെ യൂണിഫോമിലുള്ള ജോലിയില്‍ നിന്ന് ഒഴിവാക്കാനും ഉത്തരവിട്ടു. കുറ്റക്കാരിയാണെന്ന് തെളിഞ്ഞതോടെ രജിതയെ സ്ഥലം മാറ്റുകയായിരുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ