ബംഗാളിൽ മമത ബാനർജിയ്ക്ക് വിജയം, റിക്കോർഡ് ഭൂരിപക്ഷം.
കൊൽക്കത്ത: ഉപതിരഞ്ഞെടുപ്പ് നടന്ന ഭവാനിപുർ മണ്ഡലത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് വൻ വിജയം. 58,389 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് മമത തന്റെ മുഖ്യമന്ത്രിസ്ഥാനം ഉറപ്പിച്ചത്. 84,709 വോട്ടുകളാണ് മമതയ്ക്കു ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ബിജെപി നേതാവ് പ്രിയങ്ക ട്രിബ്രവാളിന് ലഭിച്ചത് 26,320 വോട്ടുകൾ മാത്രം. നോട്ടയ്ക്ക് കഷ്ടിച്ച് തൊട്ടുമുകളിൽ മാത്രമെത്തിയ സിപിഎം ബംഗാളിൽ തകർന്നടിഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മത്സരിച്ച്, നന്ദിഗ്രാമിൽ പരാജയപ്പെട്ടതോടെയാണ് മമത ഭവാനിപുരിൽ നിന്ന് വീണ്ടും ജനവിധി തേടിയത്. നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയോട് പരാജയപ്പെട്ട മമതയ്ക്ക് മുഖ്യമന്ത്രി പദവിയില്‍ തുടരണമെങ്കില്‍ ജയം അനിവാര്യമായിരുന്നു. നവംബറിനു മുൻപ് ഏതെങ്കിലും മണ്ഡലത്തിൽ നിന്ന് ജയിച്ചില്ലായിരുന്നെങ്കിൽ മമതയ്ക്കു മുഖ്യമന്ത്രി സ്ഥാനം നഷ്ടമാകുമായിരുന്നു. ബിജെപിയുടെ യുവനേതാവ് പ്രിയങ്ക ട്രിബ്രവാൾ ആയിരുന്നു മമതയുടെ മുഖ്യ എതിരാളി.
സെപ്റ്റംബർ 30ന് ആയിരുന്നു വോട്ടെടുപ്പ്. 57 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. ഭവാനിപുരിൽ മമതയുടെ വിജയം അനായാസകരമാണെന്നു രാഷ്ട്രീയ നിരീക്ഷകർ പറഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂലിന്റെ സോബൻദേബ് ചതോപാധ്യായ ജയിച്ചത് 29,000 വോട്ടിനാണ്. മമതയ്ക്കായി സീറ്റ് രാജിവയ്ക്കുകയായിരുന്നു അദ്ദേഹം.
2011ൽ സിപിഎമ്മിന്റെ ദീർഘകാല ഭരണത്തെ കടപുഴക്കിയ തിരഞ്ഞെടുപ്പിനു ശേഷം മമത ഭവാനിപുരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ലഭിച്ചത് 77.46 ശതമാനം വോട്ടാണ്. 2016ലെ തിരഞ്ഞെടുപ്പിൽ 47.67 ശതമാനം വോട്ടോടെ മമത മണ്ഡലം നിലനിർത്തി. ഇത്തവണ സോബൻദേബ് 57.1 ശതമാനം വോട്ടു നേടി. ബിജെപിയുടെ രുദ്രാനി ഘോഷ് നേടിയത് 35.16 ശതമാനം വോട്ടായിരുന്നു.
സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ബംഗാളിൽ ഒരുക്കിയിരിക്കുന്നത്. സംഘര്‍ഷം തടയാന്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് ഭവാനിപുരിലെ ബിജെപി സ്ഥാനാര്‍ഥി പ്രിയങ്ക ടിബ്രെവാള്‍ കല്‍ക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിട്ടുണ്ട്. പൊതു തെരെഞ്ഞെടുപ്പിൽ ലഭിച്ച വിജയത്തിന് ശേഷം നീതീകരിക്കാനാവാത്ത അക്രമമാണ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ബിജെപി പ്രവർത്തകർക്ക് നേരേ നടത്തിയത്. ഇതിൻ്റെ കൂടി പശ്ചാത്തലത്തിലാണ് പ്രിയങ്കയുടെ കത്ത്.
إرسال تعليق