ഇടുക്കി ഡാം: വെള്ളം രാത്രി 12 മണിയോടെ ആലുവ - കാലടി ഭാഗത്തെത്തും.
ആലുവ: ഇടമലയാറിൽ നിന്നും രാവിലെ ആറിന് രണ്ട് ഷട്ടറുകൾ തുറന്ന് ഒഴുക്കിയ ജലം ഭൂതത്താൻകെട്ടും മലയാറ്റൂരും കാലടിയും പിന്നിട്ട് കായലിൽ എത്തിയെങ്കിലും ജലനിരപ്പിൽ ഇതു മൂലം വ്യതിയാനം ഉണ്ടായിട്ടില്ല. മഴ മാറി നിന്നതും വേലിയിറക്കവുമെല്ലാം ഇക്കാര്യത്തിൽ അനുകൂല ഘടകങ്ങളായി.
എന്നാൽ, ഒരു തരത്തിലും ജാഗ്രത കൈവിടാറായിട്ടില്ല. ഇടുക്കിയിൽ നിന്നും പുറന്തള്ളിയ ജലം, ഇടുക്കി ജില്ലാതിർത്തിക്ക് പുറത്തുള്ള കരിമണൽ ഭാഗത്ത് 1.2 മീറ്റർ ജലനിരപ്പിൽ വർദ്ധനവ് ഉണ്ടാക്കിയിരുന്നു. വൈകിട്ട് അഞ്ചരയോടെയാണ് ഇടുക്കി ജലം ജില്ലാതിർത്തിയായ നേര്യമംഗലം പിന്നിട്ടത്. പുഴയ്ക്ക് സാമാന്യം വീതിയുള്ള ഇവിടെ 30 സെ.മീ ആണ് ജലനിരപ്പിലുണ്ടായ വർദ്ധനവ്.
ഇടുക്കി ജലം രാത്രി 12 മണിയോടെയാകും ആലുവ - കാലടി തടത്തിലെത്തുക. മഴ മാറി നിന്നാൽ ഈ ജലം ഒഴുകി കായലിലെത്തുന്നതിന് സാഹചര്യം അനുകൂലമാകും. എന്നാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കെ, ജാഗ്രത കൈവിടരുത്. മഴയും തുടർന്നുള്ള നീരൊഴുക്കും സാഹചര്യങ്ങളിൽ മാറ്റം വരുത്തിയേക്കാം
വൈകിട്ട് ആറു മണിക്ക് ലഭിച്ച റിപ്പോർട്ട് പ്രകാരം ആലുവ പെരിയാറില്‍ മാര്‍ത്താണ്ഡവര്‍മ്മ പോയിന്റില്‍ 0.935 മീറ്ററാണ് ജലനിരപ്പ്. വെള്ളപ്പൊക്ക മുന്നറിയിപ്പ് നില 2.50 മീറ്ററാണ്. മംഗലപ്പുഴ പോയിന്റില്‍ 0.78 മീറ്ററാണ് ജലനിരപ്പ്. മുന്നറിയിപ്പ് നില 3.30 മീറ്ററാണ്. കാലടിയില്‍ 2.155 മീറ്ററാണ് ജലനിരപ്പ്. ഇവിടെ 5.50 മീറ്ററാണ് വെള്ളപ്പൊക്ക മുന്നറിയിപ്പ് ജലനിരപ്പ്. മൂന്ന് പോയിന്റുകളിലും ജലനിരപ്പ് കുറയുന്നതായാണ് കാണുന്നത്. മഴയില്ലാത്തതിനാലും ഡാമില്‍ നിന്ന് ഒഴുകിയെത്തിയ വെള്ളം സുഗമമായി ഒഴുകിപ്പോകുന്നത് കൊണ്ടുമാണ് ജലനിരപ്പ് ഉയരാതിരുന്നത്.
ഇടുക്കി ഡാമില്‍ നിന്നുള്ള വെള്ളം 5.30 ന് നേര്യമംഗലം പാലം കടന്നിരിക്കുകയാണ്. എട്ട് മണിയോടെ വെള്ളം ഭൂതത്താന്‍കെട്ടിലെത്തി. ഈ വെള്ളം പെരിയാറിലെ കാലടി, ആലുവ ഭാഗങ്ങളിലെത്തുന്നത് രാത്രി 12 നു ശേഷമായിരിക്കും. വൈകിട്ട് 5.10 മുതല്‍ നാളെ (20/10/21) പുലര്‍ച്ചെ 12.40 വരെ വേലിയേറ്റ സമയമാണ്. ഇതിനു ശേഷം 12.40 മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ വേലിയിറക്കമായിരിക്കും. അതായത് ഇടുക്കിയില്‍ നിന്നുള്ള വെള്ളം കാലടി, ആലുവ ഭാഗത്ത് ഒഴുകി എത്തുന്ന സമയത്ത് വേലിയിറക്കമായതിനാല്‍ വെള്ളം സുഗമമായി ഒഴുകി പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാല്‍ ശക്തമായ മഴ ഉണ്ടായാല്‍ ജലനിരപ്പിൽ വ്യത്യാസം വന്നേക്കാമെന്നത് മറക്കരുത്. അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കാനും ക്യാമ്പുകളിലേക്ക് മാറാനും മടി കാണിക്കരുതെന്നും എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ