ഐപിഎല്ലിന് ത്രില്ലർ തുടക്കം; മുംബൈയെ പൊട്ടിച്ച് ചെന്നൈ.

ഐപിഎല്ലിന് ത്രില്ലർ തുടക്കം;  മുംബൈയെ പൊട്ടിച്ച് ചെന്നൈ.

ദുബൈ: ബാറ്റിംഗിലെ തിരിച്ചുവരവ് ബൗളിംഗിലും ആവര്‍ത്തിച്ചപ്പോള്‍ ഐപിഎല്‍ പതിനാലാം സീസണിന്‍റെ രണ്ടാം ഘട്ടത്തില്‍ ആദ്യ മത്സരം കെങ്കേമമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ എന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ 20 റണ്‍സിന്‍റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി. ചെന്നൈ മുന്നോട്ടു വെച്ച 157 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് 20 ഓവറില്‍ എട്ട് വിക്കറ്റിന് 136 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അര്‍ദ്ധ സെഞ്ചുറി നേടിയ സൗരഭ് തിവാരിയുടെ പോരാട്ടം പാഴായി. 
      നേരത്തെ ഋതുരാജ് ഗെയ്‌‌ക്‌വാദിന്‍റെ മിന്നും അര്‍ദ്ധ സെഞ്ചുറിയിലാണ്(88) ചെന്നൈ മാന്യമായ സ്‌കോര്‍ എഴുതിച്ചേര്‍ത്തത്. ചെന്നൈക്ക് സംഭവിച്ച ബാറ്റിംഗ് ദുരന്തം ആവര്‍ത്തിക്കുകയായിരുന്നു മറുപടി ബാറ്റിംഗില്‍ മുംബൈ. 9.2 ഓവറില്‍ 58 റണ്‍സിന് നാല് മുന്‍നിര വിക്കറ്റുകളും വീണു. ഓപ്പണര്‍മാരായ ക്വിന്‍റണ്‍ ഡികോക്കിനെയും (12 പന്തില്‍ 17), അന്‍മോല്‍പ്രീത് സിംഗിനെയും (14 പന്തില്‍ 16) ദീപക് പുറത്താക്കി. മൂന്നാമന്‍ സൂര്യ കുമാറിന്‍റെ പോരാട്ടം ഠാക്കൂറിന് മുന്നില്‍ മൂന്നില്‍ ഒരുങ്ങി. വൈകാതെ ബ്രാവോയ്‌ക്ക് മുന്നില്‍ ഇഷാന്‍ കിഷനും (10 പന്തില്‍ 11) ബാറ്റിംഗ് പിഴച്ചു. അഞ്ചാം വിക്കറ്റില്‍ സൗരവ് തിവാരിക്കൊപ്പം നായകന്‍ കെയ്റോണ്‍ പൊള്ളാര്‍ഡ് ചേര്‍ന്നതോടെ മുംബൈക്ക് ചെറു പ്രതീക്ഷയായി. എന്നാല്‍ ഹേസല്‍വുഡ് ഈ കൂട്ടുകെട്ട് പൊളിച്ചതോടെ കളി മാറി. ക്രുനാല്‍ പാണ്ഡ്യയെ (5 പന്തില്‍ 4) ബ്രാവോ-ധോണി സഖ്യം റണ്ണൗട്ടാക്കിയതോടെ മുംബൈ പ്രതിരോധത്തിലേക്ക് വീണു. സൗരവ് തിവാരിയും ആദം മില്‍നെയും പൊരുതി നോക്കിയെങ്കിലും പോരാട്ടം തികയാതെ വന്നു. ബ്രാവോ അവസാന ഓവറില്‍ മില്‍നെയെയും (15), രാഹുല്‍ ചഹാറിനെയും (0) പുറത്താക്കി. തിവാരിക്കൊപ്പം (50*) ബുമ്ര (1*) പുറത്താകാതെ നിന്നു. ചെന്നൈക്കായി ബ്രാവോ മൂന്നും ദീപക് രണ്ടും ഹേസല്‍വുഡും ഠാക്കൂറും ഓരോ വിക്കറ്റും നേടി.  
      ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 156 റണ്‍സെടുത്തു. ബോള്‍ട്ട്- മില്‍നെ സഖ്യത്തിന് മുന്നില്‍ മുട്ടിടിച്ച് പവര്‍പ്ലേയില്‍ 24-4 എന്ന നിലയിലായിരുന്ന ചെന്നൈയെ ഋതുരാജ്- ജഡേജ കൂട്ടുകെട്ടിന്‍റെ പോരാട്ടവും ബ്രാവോയുടെ ഫിനിഷിംഗുമാണ് രക്ഷിച്ചത്. ഫാഫ് ഡുപ്ലസിസ് (0), മൊയീന്‍ അലി (0), അമ്പാട്ടി റായുഡു (0-റിട്ടയര്‍ഡ് ഹര്‍ട്ട്), സുരേഷ് റെയ്‌ന (4), എം. എസ്. ധോണി (3) എന്നിങ്ങനെയായിരുന്നു സ്‌കോര്‍. നാല് വിക്കറ്റും ബോള്‍ട്ടും മില്‍നെയും പങ്കിട്ടെടുത്തു. 
      എന്നാല്‍, കനത്ത സമ്മര്‍ദ്ദത്തിനിടയിലും ഒരറ്റത്ത് നിലയുറപ്പിച്ച ഓപ്പണര്‍ ഋതുരാജ് ഗെയ്‌ക്‌വാദ് കൊടുങ്കാറ്റായി. രവീന്ദ്ര ജഡേജയെ കൂട്ടു പിടിച്ച് ചെന്നൈയെ വന്‍വീഴ്‌ചയില്‍ നിന്ന് താരം കരകയറ്റി. ഗെയ്‌ക്‌വാദ് 41 പന്തില്‍ അമ്പത് തികച്ചതിന് പിന്നാലെ ബൗണ്ടറികളും സിക്‌സറുകളുമായി കളംനിറഞ്ഞു. 33 പന്തില്‍ 26 റണ്‍സെടുത്ത ജഡേജയെ 17-ാം ഓവറില്‍ ബുമ്ര പറഞ്ഞയച്ചു വെങ്കിലും 81 റണ്‍സിന്‍റെ നിര്‍ണ്ണായക കൂട്ടുകെട്ട് ഇരുവരും ചേര്‍ത്തിരുന്നു. അവസാന ഓവറുകളില്‍ ബ്രാവോ മിന്നലായപ്പോള്‍ ചെന്നൈ പുഞ്ചിരിച്ചു. എട്ട് പന്തില്‍ മൂന്ന് സിക്‌സർ സഹിതം 23 റണ്‍സുമായി ബ്രാവോ, ബുമ്രയുടെ അവസാന ഓവറിലാണ് പുറത്തായത്. ഗെയ്‌ക്‌വാദ് 58 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്‌സറും ഉള്‍പ്പടെ 88 റണ്‍സും ഠാക്കൂര്‍ ഒരു പന്തില്‍ 1 റണ്‍സുമായി പുറത്താകാതെ നിന്നു. ബോള്‍ട്ടും മില്‍നെയും ബുമ്രയും രണ്ട് വീതം വിക്കറ്റ് വീഴ്‌ത്തി.
       ഇന്നത്തെ മത്സരം, മോർഗൻ നയിക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സും വിരാട് കോഹ്‌ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ്.


Post a Comment

أحدث أقدم