ആവശ്യമുള്ള സ്‌കൂളുകൾക്ക് കെഎസ്ആർടിസി പ്രത്യേക ബോണ്ട് സർവീസ്.

ആവശ്യമുള്ള സ്‌കൂളുകൾക്ക് കെഎസ്ആർടിസി പ്രത്യേക ബോണ്ട് സർവീസ്.

തിരു.: സ്‌കൂൾ വിദ്യാർത്ഥികൾക്കായി കെ.എസ്.ആർ.ടിസിയുടെ പ്രത്യേക ബോണ്ട് സർവീസ് ആരംഭിക്കാൻ വിദ്യാഭ്യാസ ഗതാഗത വകുപ്പുകളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം. സർവീസ് ആവശ്യമുള്ള സ്‌കൂളുകൾക്ക് ദൂര പരിധി അനുസരിച്ച് നിരക്കിൽ മാറ്റം വരുത്തിയാകും സൗകര്യം ലഭ്യമാക്കുക. അതേസമയം, സാധാരണ സർവീസുകൾക്ക് കുട്ടികളിൽ നിന്നും നിലവിലെ കൺസഷൻ തുക ഈടാക്കാനും തീരുമാനമായി.
       സ്‌കൂൾ വാഹനങ്ങളുടെ കഴിഞ്ഞ ഒക്ടോബർ മുതലുള്ള റോഡ് ടാക്‌സ് ഒഴിവാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് ഗതാഗത മന്ത്രി ആന്റെണി രാജു യോഗത്തിന് ശേഷം വ്യക്തമാക്കി. അതേസമയം, സ്‌കൂൾ തുറക്കുന്നതിലെ മാർഗ്ഗരേഖയിൽ ഏകദേശ ധാരണയായെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അടുത്ത മാസം അഞ്ചോടെ മാർഗ്ഗരേഖ പുറത്തിറക്കും. അദ്ധ്യാപകർ, വിദ്യാർത്ഥികൾ, പിടിഎ, ആരോഗ്യവകുപ്പ്, ജനപ്രതിനിധികൾ, തദ്ദേശസ്ഥാപനങ്ങൾ തുടങ്ങിയവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് ധാരണയായിട്ടുണ്ട്.
      അദ്ധ്യാപക - വിദ്യാർത്ഥി സംഘടനകളുമായി ഓൺലൈൻ യോഗം നാളെയും മറ്റന്നാളുമായി ചേരും. കളക്ടർമാരുമായും യോഗം ചേരുമെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. അതിനിടെ, സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കാൻ എസ്‌സിഇആർടി വിളിച്ച കരിക്കുലം കമ്മിറ്റി യോഗം ഇന്ന് ചേർന്നു. കുട്ടികൾ കൂടുതലുള്ള സ്‌കൂളുകളിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ പഠനം വേണമെന്ന നിർദ്ദേശവും പരിഗണനയിലുണ്ട്. സ്‌കൂൾ തുറക്കുന്നതിനുള്ള കരട് മാർഗ്ഗനിർദ്ദേശങ്ങൾ യോഗം തയാറാക്കും. ഇതിനു ശേഷമാകും അദ്ധ്യാപക സംഘടനകളുടെ യോഗം ചേരുക. അദ്ധ്യാപക സംഘടകനളുടെ യോഗത്തിൽ ഈ കരട് നിർദ്ദേശങ്ങൾ അവതരിപ്പിക്കും. ഇതു അടിസ്ഥാനമാക്കിയാകും ചർച്ചയും തീരുമാനവുമുണ്ടാകുക. കുട്ടികൾ കൂടുതലുള്ള സ്‌കൂളുകളിൽ രണ്ട് ഷിഫ്റ്റുകളായി പഠനം വേണമെന്ന നിർദ്ദേശം ഉയർന്നിട്ടുണ്ട്. മൂവയിരത്തിലധികം കുട്ടികൾ പഠിക്കുന്ന നിരവധി സ്‌കൂളുകൾ സംസ്ഥാനത്തുണ്ട്. പകുതി കുട്ടികളെ അനുവദിച്ചാൽ പോലും ആയിരത്തി അഞ്ഞൂറു കുട്ടികളെ ഒരേ സമയം സ്‌കൂളിലേക്ക് പ്രവേശിപ്പിക്കേണ്ടി വരും. ഇതൊഴിവാക്കാനാണ് ഷിഫ്റ്റ് സമ്പ്രാദായമെന്ന ആശയം. ഇക്കാര്യത്തിൽ വിശദമായ ചർച്ചയ്ക്ക് ശേഷം തീരുമാനമെടുക്കാനാണ് ധാരണ.

Post a Comment

വളരെ പുതിയ വളരെ പഴയ