ചിറയിൻകീഴ്: അഞ്ചുതെങ്ങിൽ പൊലീസ് ഉദ്യോഗസ്ഥനെ ഡ്യൂട്ടി സമയത്തു കുത്തിപ്പരുക്കേൽപ്പിച്ച കേസിലെ പ്രതി ഒളിവിൽ കഴിഞ്ഞു വന്നിരുന്ന അഞ്ചുതെങ്ങ് മാമ്പള്ളി പുതുമണൽ പുരയിടം വീട്ടിൽ അണ്ണി എന്നു വിളിപ്പേരുള്ള സെൽവനെ(44) അഞ്ചുതെങ്ങ് പൊലീസ് അറസ്റ്റ് ചെയ്തു. ഒരു വർഷം മുൻപു മാമ്പള്ളിയിൽ വച്ചായിരുന്നു സംഭവം.
മാരകായുധങ്ങളുമായെത്തി നാട്ടുകാർക്കുനേരെ അക്രമമഴിച്ചു വിട്ട പ്രതിയെ വിവരമറിഞ്ഞതിനെ തുടർന്നു സ്ഥലത്തെത്തിയ പൊലീസ് പട്രോളിങ് സംഘത്തിലെ അംഗത്തെയാണു മാരകമായി കുത്തിപ്പരുക്കേൽപ്പിച്ച ശേഷം സ്ഥലത്തു നിന്നും മുങ്ങിയത്.
പ്രതി അഞ്ചുതെങ്ങ് കടപ്പുറത്തുണ്ടെന്നു രഹസ്യസന്ദേശം വർക്കല ഡിവൈഎസ്പി നിയാസിനു കിട്ടിയതിന്റെ അടിസ്ഥാനത്തിൽ അഞ്ചുതെങ്ങ് എസ്എച്ച്ഒ ചന്ദ്രദാസ്, എസ്ഐ സുനിൽകുമാർ എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്. വലിയതുറ, അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനുകളിൽ ഒട്ടേറെ കേസുകളിൽ മുഖ്യ പ്രതിയാണ്.
إرسال تعليق