ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ഡിപ്പോകളില്‍ തുറക്കില്ല.
തിരു.: കെ.എസ്.ആർ.ടി.സിയുടെ സ്ഥലത്ത് ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നതിനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട്. എന്നാൽ കെ.എസ്.ആർ.ടി.സി ഡിപ്പോകളിലായിരിക്കില്ല ഔട്ട്ലെറ്റുകൾ പ്രവർത്തിക്കുക. കെ.എസ്.ആർ.ടി.സിയുടെ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളിലായിരിക്കും പ്രവർത്തനം. സി.എം.ഡി ബിജു പ്രഭാകർ യൂണിയൻ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ഇത്തരത്തിൽ 16 സ്ഥലങ്ങൾ വിട്ടുനൽകാൻ തീരുമാനമായത്. ഔട്ട്ലെറ്റുകൾ ഡിപ്പോകളിലും കോംപ്ലക്സുകളിലും ആരംഭിക്കുന്നതിനെതിരേ വ്യാപകമായി വിമർശനമുയർന്നിരുന്നു. എന്നാൽ, കെ.എസ്.ആർ.ടി.സിക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും ഇത്തരം നടപടികൾ ആവശ്യമാണെന്നും സി.എം.ഡി ചർച്ചയിൽ അറിയിച്ചു. കോഴഞ്ചേരി ഉൾപ്പെടെ 16 സ്ഥലങ്ങൾ കെ.എസ്.ആർ.ടി.സിക്ക് ഇത്തരത്തിലുള്ള കെട്ടിടങ്ങളുണ്ട്. ഇവിടങ്ങളിലായിരിക്കും ഔട്ട്ലെറ്റുകൾ. ബെവ്കോ അധികൃതർ ഇവിടെ പരിശോധന നടത്തിയ ശേഷം അനുയോജ്യമായ സ്ഥലമെങ്കിൽ ഔട്ട്ലെറ്റുകൾ ആരംഭിക്കും. അതേസമയം, ഇത്തരമൊരു പദ്ധതി ആലോചനയിലില്ലെന്നാണ് എക്സൈസ് വകുപ്പ് വ്യക്തമാക്കുന്നതെങ്കിലും ഔട്ട്ലെറ്റുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി കെ.എസ്.ആർ.ടി.സി മുന്നോട്ട് പോകുകയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ