മദ്യവില്‍പ്പനശാലകളുടെ എണ്ണം കൂട്ടും.

മദ്യവില്‍പ്പനശാലകളുടെ എണ്ണം കൂട്ടും
തൃശ്ശൂർ: സംസ്ഥാനത്തെ വിദേശമദ്യ വിൽപ്പനശാലകളുടെ എണ്ണം ആറിരട്ടി വർദ്ധിപ്പിക്കാൻ ശുപാർശ. മതിയായ സൗകര്യങ്ങളില്ലാത്ത 96 മദ്യവിൽപ്പന കേന്ദ്രങ്ങൾ മാറ്റിസ്ഥാപിക്കാനും സംസ്ഥാന എക്സൈസ് കമ്മിഷണർ നികുതി വകുപ്പ് സെക്രട്ടറിക്ക് നൽകിയ ശുപാർശയിൽ പറയുന്നു. തിരക്കേറിയ വിൽപ്പന കേന്ദ്രങ്ങളിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടാനും കൗണ്ടറുകൾ പ്രവർത്തനസമയം മുഴുവൻ തുറക്കാനും ശുപാർശയുണ്ട്. ഇതിനു തയ്യാറാകാത്ത ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണം.
       ബിവറേജസ് കോർപ്പറേഷന്റെ 270 മദ്യവിൽപ്പനശാലകളും കൺസ്യൂമർ ഫെഡിന്റെ 39 വിൽപ്പനശാലകളുമാണ് നിലവിൽ സംസ്ഥാനത്തുള്ളത്. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ 17,000 പേർക്ക് ഒരു വിദേശമദ്യ ചില്ലറവിൽപ്പനശാലയെന്ന നിലയിൽ തുറക്കുമ്പോൾ കേരളത്തിൽ ഒരുലക്ഷം പേർക്ക് ഒരു വിൽപ്പനശാല എന്ന നിലയിലേയുള്ളൂവെന്ന കാരണം കാണിച്ചാണ് എണ്ണം കൂട്ടാനുള്ള ശുപാർശ. വിൽപ്പനശാലകൾ കൂട്ടുക വഴി മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുകയെന്ന് അർത്ഥമില്ല. ഉപഭോക്താക്കളുടെ സൗകര്യം മെച്ചപ്പെടുത്തി സാമൂഹിക-സാംസ്കാരിക അന്തസ്സ് മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. കോടതി പരാമർശിക്കും പ്രകാരമുള്ള അന്തസ്സും അവകാശവും സംരക്ഷിക്കുന്നതിന് വിദേശമദ്യശാലകളുടെ എണ്ണം കൂട്ടാൻ നിർദ്ദേശിച്ചു കൊണ്ടാണ് റിപ്പോർട്ട് അവസാനിക്കുന്നത്.
        വിമുക്തി അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ, ബിവറേജസ് കോർപ്പറേഷൻ എം.ഡി. ചുമതലപ്പെടുത്തിയ രണ്ട് ഉദ്യോഗസ്ഥർ, കൺസ്യൂമർ ഫെഡിൽ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ് സംസ്ഥാനത്തെ 96 വിൽപ്പനകേന്ദ്രങ്ങളിൽ മതിയായ സൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയത്.
        തൃശ്ശൂർ കുറുപ്പം റോഡിൽ മൈ ഹിന്ദുസ്ഥാൻ പെയിന്റ്സ് എന്ന എക്സ്ക്ലുസീവ് പെയിന്റ് വിൽപ്പനശാല ഉടമ ലിൻസ് വി. ബാബു ഹൈക്കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മദ്യശാലകളിലെ സൗകര്യമില്ലായ്മകളെക്കുറിച്ചും മദ്യപന്മാരുടെ അന്തസ്സിന് വിലയില്ലേയെന്ന തരത്തിലും കോടതി പരാമർശിച്ചിരുന്നു.

Post a Comment

أحدث أقدم