ലോക്ഡൗൺ രീതി മാറ്റിയേക്കും; ടിപിആർ 10ന് മുകളിലെങ്കിൽ സമ്പൂർണ്ണ അടച്ചിടലിന് നിർദ്ദേശം.

ലോക്ഡൗൺ രീതി മാറ്റിയേക്കും; ടിപിആർ 10ന് മുകളിലെങ്കിൽ സമ്പൂർണ്ണ അടച്ചിടലിന് നിർദ്ദേശം.

       കോവിഡ് വ്യാപനം ഏറുന്ന സാഹചര്യത്തിൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ സമ്പൂർണ്ണ മാറ്റം സർക്കാർ പരിഗണിക്കുന്നു. കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) പത്തിൽ കൂടുതലുള്ള പ്രദേശങ്ങൾ വാർഡ് / ക്ലസ്റ്റർ തലത്തിൽ പൂർണ്ണമായി അടച്ചിടുന്നതിനാണു മുഖ്യ പരിഗണന.
     ടിപിആർ പത്തിൽ കൂടുതലുള്ള പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണം നടപ്പാക്കണമെന്നു കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. കോവിഡ് പോസിറ്റീവ് ആകുന്നവരെ നിരീക്ഷണകേന്ദ്രത്തിലാക്കി ചികിത്സിക്കാനും ആലോചിക്കുന്നു. സമ്പർക്കപ്പട്ടികയും കർശനമായി പരിശോധിക്കും. ടിപിആർ കുറഞ്ഞ പ്രദേശങ്ങളിലെ എല്ലാ കടകളും എല്ലാ ദിവസവും തുറക്കും. കടകളിലെ ജീവനക്കാരെ എല്ലാ ആഴ്ചയിലും പരിശോധിക്കും. സ്ഥാപനങ്ങളുടെ മുന്നിൽ കോവിഡ് പരിശോധനാ സംവിധാനം ഒരുക്കാനും ആലോചിക്കുന്നു. കോവിഡ് പരിശോധന ദിവസം 2 ലക്ഷമായി കൂട്ടും. വാരാന്ത്യ ലോക്ഡൗൺ ഒഴിവാക്കണമെന്നും നിയന്ത്രണങ്ങളോടെ വിനോദ മേഖലയുടെ പ്രവർത്തനം അനുവദിക്കണമെന്നും നിർദ്ദേശമുണ്ട്. എല്ലാ നിർദ്ദേശങ്ങളും നാളെയോടെ ചീഫ് സെക്രട്ടറി തലത്തിൽ പരിശോധിച്ചു മുഖ്യമന്ത്രിക്കു കൈമാറുമെന്നു പ്രതീക്ഷിക്കുന്നു.
     ചൊവ്വാഴ്ച അവലോകന യോഗത്തിൽ തീരുമാനമുണ്ടാകും. ഓണത്തിനു കൂടുതൽ ഇളവു സാധ്യമാകും വിധം കോവിഡ് നിയന്ത്രിക്കാനാണു ശ്രമം. ആദ്യ തരംഗത്തിന്റെ സമയത്തു താഴേത്തട്ടിൽ നിയന്ത്രണം ഫലപ്രദമായിരുന്നെങ്കിലും ഇപ്പോൾ അങ്ങനെയല്ലെന്നു വിമർശനമുണ്ട്. വാർഡ്, ക്ലസ്റ്റർ അടിസ്ഥാനത്തിലുള്ള നിയന്ത്രണവും ആരോഗ്യ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ, പൊലീസ് തുടങ്ങിയവയുടെ നിരീക്ഷണവും കൃത്യമായി നടക്കുന്നില്ല. നടപടികളിൽ ഏകോപനമില്ലെന്ന പരാതി നില നിൽക്കുന്നുണ്ട്.
      കടയുടമകളിൽ നിന്നും വാഹന യാത്രക്കാരിൽ നിന്നും പിഴ ഈടാക്കുന്നതിൽ മാത്രമാണു ശ്രദ്ധയെന്നു പരാതിയുണ്ട്. ബസുകളിൽ സീറ്റിൽ ഇരുന്നുള്ള യാത്ര മാത്രമെന്ന നിർദ്ദേശം കാറ്റിൽ പറത്തി. യാത്രക്കാർ ഏറിയെങ്കിലും കെഎസ്ആർടിസി മുഴുവൻ ബസുകളും ഓടിക്കുന്നില്ല. മദ്യവിൽപനകേന്ദ്രങ്ങളിലെ തിരക്കും വിമർശനത്തിനിടയാക്കുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ