പാലക്കാട് - തൃശ്ശൂര്‍ പാതയിലെ യാത്രക്കാര്‍ക്ക് ആശ്വാസമേകി കുതിരാന്‍ തുരങ്കം തുറന്നു.

പാലക്കാട് - തൃശ്ശൂര്‍ പാതയിലെ യാത്രക്കാര്‍ക്ക് ആശ്വാസമേകി കുതിരാന്‍ തുരങ്കം തുറന്നു.
തൃശ്ശൂര്‍: പാലക്കാട് - തൃശ്ശൂര്‍ പാതയിലെ യാത്രക്കാര്‍ക്ക് ആശ്വാസമേകി കുതിരാന്‍ തുരങ്കം തുറന്നു. സംസ്ഥാന സര്‍ക്കാരിൻ്റെ വിവിധ വകുപ്പുകളുടെ പരിശോധനകള്‍ക്ക് ശേഷം കേന്ദ്രസര്‍ക്കാരില്‍ നിന്നും അനുമതി കിട്ടിയതോടെയാണ് കുതിരാന്‍ തുറന്നത്. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പാണ് കുതിരാന്‍ മലയിലെ ഇരട്ടതുരങ്കങ്ങളില്‍ ഒന്ന് ഗതാഗതത്തിനായി തുറന്നു കൊടുക്കാന്‍ അനുമതി നല്‍കിയത്. കേരളത്തിലെ ആദ്യത്തെ തുരങ്കമായ കുതിരാനില്‍ ഒരു ലൈനില്‍ ഇന്ന് മുതല്‍ ഗതാഗതം അനുവദിക്കുമെന്ന് കേന്ദ്ര ഉപരിതലമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചിരുന്നു.
ഉദ്ഘാടന ചടങ്ങടക്കമുള്ള ഔദ്യോഗിക പരിപാടികള്‍ ഒഴിവാക്കി, ഇന്ന് 5.30 ഓടെയാണ് ഗതാഗതയോഗ്യമായ ഒരു തുരങ്കത്തിലൂടെ വാഹനങ്ങള്‍ കടത്തി വിട്ടത്.

ഇന്ന് വൈകിട്ട് അഞ്ച് മണി മുതല്‍ കുതിരാനിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി. ഇതോടെ കോയമ്പത്തൂർ - കൊച്ചി പാതയിലെ യാത്രാസമയം വലിയ രീതിയില്‍ കുറയും. 1.6 കിലോമീറ്റർ നീളമുള്ള തുരങ്കം രൂപകൽപ്പന ചെയ്തിരിക്കുന്നത് പീച്ചി- വാഴാനി വന്യജീവി സങ്കേതത്തിലൂടെയാണ്.

        കുതിരാന്‍ തുരങ്കം ഓഗസ്റ്റ് ഒന്നിനോ ഓഗസ്റ്റ് മാസത്തിലോ തുറക്കുമെന്നായിരുന്നു നേരത്തെ പൊതുമരാമത്ത മന്ത്രി പി. എ. മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചത്. നിര്‍മ്മാണം കഴിഞ്ഞതായി കരാര്‍ കമ്പനിയും വ്യക്തമാക്കിയിരുന്നു. തുരങ്കം സന്ദര്‍ശിച്ച ദേശീയപാത ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് റീജനല്‍ ഓഫിസിന് കൈമാറി. ഈ റിപ്പോര്‍ട്ട് പരിഗണിച്ച്‌ അന്തിമ അനുമതി നല്‍കേണ്ടത് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പായിരുന്നു.
ഈ അനുമതി അടുത്ത ആഴ്ച കിട്ടും എന്നായിരുന്നു കരുതിയതെങ്കിലും അപ്രതീക്ഷിതമായി ഇന്ന് അനുമതി ലഭിക്കുകയായിരുന്നു. കേന്ദ്ര പദ്ധതിയായ കുതിരാന്‍ തുരങ്കത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നിര്‍വഹിച്ചു. രണ്ട് തുരങ്കങ്ങളുടേയും നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും കുതിരാന്‍ തുരങ്കത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഉണ്ടാകുക.

Post a Comment

വളരെ പുതിയ വളരെ പഴയ