ഭിന്നശേഷിക്കാരനായ പെട്രോൾ പമ്പ് ജീവനക്കാരന് മർദ്ദനമേറ്റു.

ഭിന്നശേഷിക്കാരനായ പെട്രോൾ  പമ്പ് ജീവനക്കാരന് മർദ്ദനമേറ്റു.
                   
കൊല്ലം: ഭിന്നശേഷിക്കാരനായ പെട്രോൾ പമ്പുജീവനക്കാരന് ക്രൂരമർദനം. കൊട്ടിയം സ്വദേശി സിദ്ദിഖിനാണ് മർദ്ദനമേറ്റത്. വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. കൈയ്ക്കും കാലിനും സ്വാധീനം കുറവുള്ള വ്യക്തിയാണ് സിദ്ദിഖ്. 
      പമ്പിൽ പെട്രോൾ അടിക്കാനെത്തിയ യുവാവ്, സിദ്ദിഖ് തന്നെ ബഹുമാനിച്ചില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദിച്ചത്. പെട്രോൾ അടിക്കാനെത്തിയപ്പോൾ പെട്രോൾ ടാങ്കിന്റെ  അടപ്പ് അതിനോട് ചേർന്ന് തന്നെയാണ് വെച്ചിരുന്നത്. അത് കൈ കൊണ്ട് എടുത്തു മാറ്റിയില്ലെന്ന് പറഞ്ഞാണ് പെട്രോൾ അടിക്കാനെത്തിയയാൾ പ്രകോപിതനായത്. തുടർന്ന് ഇയാൾ പെട്രോളിന്റെ പൈസ സമീപമുണ്ടായിരുന്ന കസേരയിലേക്ക് എറിഞ്ഞു കൊടുത്തു. പൈസ ഇങ്ങനെ എറിയാമോ എന്ന് ചോദിച്ചതോടെ ക്ഷുഭിതനായ ഇയാൾ പമ്പിലെ മാനേജരെ പോയി കണ്ട് സിദ്ദിഖിനെതിരേ പരാതി നൽകി.  പിന്നീട് തിരികെയെത്തി ഫോൺ നമ്പറും അഡ്രസും ചോദിച്ചു. അത് നൽകാൻ വിസമ്മതിച്ചതോടെ വീണ്ടും മാനേജരെ കണ്ട് പരാതി പറയുകയും, തിരികെയെത്തി സിദ്ദിഖിനെ മർദ്ദിക്കുകയുമായിരുന്നു. 
      ഏഴുതവണ തന്നെ അടിച്ചതായാണ് സിദ്ദിഖ് പറയുന്നത്. സിദ്ദിഖിനെ മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. സിദ്ദിഖിനെ ഇയാൾ മർദിക്കുമ്പോൾ സിദ്ദിഖ് മറിഞ്ഞു വീഴുന്നതും ചുറ്റുമുളളവർ പിടിച്ചു മാറ്റാൻ പോലും തയ്യാറാകാതെ നോക്കി നിൽക്കുന്നതും വീഡിയോയിൽ കാണാം. 
      വീഡിയോ പ്രചരിച്ചതോടെയാണ് സമീപത്തെ ചെറുപ്പക്കാർ വിവരമറിയുന്നതും സിദ്ദഖിനെ കൂട്ടി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുന്നതും. അടിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ ഉടനെ പോലീസ് അറസ്റ്റ് ചെയ്യുമെന്നാണ് കരുതുന്നതെന്നും സിദ്ദിഖിന് വേണ്ടി പരാതി നൽകിയ സുഹൃത്തുക്കൾ അറിയിച്ചു.


      

Post a Comment

വളരെ പുതിയ വളരെ പഴയ