കൊല്ലത്ത് കിണറ്റിലിറങ്ങിയ 4 പേർ ശ്വാസം മുട്ടി മരിച്ചു; രക്ഷിക്കാനിറങ്ങിയ ഫയർഫോഴ്സ് അംഗം കുഴഞ്ഞു വീണു.
കുണ്ടറ: കോവിൽമുക്കിൽ കിണർ കുഴിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ നാലു പേർ മരിച്ചു. നൂറടിയോളം താഴ്ചയുള്ള കിണറ്റിൽ കുടുങ്ങി ശ്വാസം മുട്ടിയായിരുന്നു മരണം. കുണ്ടറ സ്വദേശികളായ രാജൻ(35), സോമരാജൻ(54), ശിവപ്രസാദ്(24), മനോജ്(32) എന്നിവരാണ് മരിച്ചത്. പെരുമ്പുഴ കോവിൽമുക്കിൽ രാവിലെ പത്തുമണിയോടെയാണ് അപകടം. കിണറ്റിലെ ചെളി നീക്കാൻ എത്തിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ആദ്യം രണ്ടുപേർ കിണറ്റിൽ ഇറങ്ങുകയായിരുന്നു. ഇവർക്ക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് ഉണ്ടായതോടെ മറ്റു രണ്ടു പേർ കൂടി ഇവരെ രക്ഷിക്കാനായി കിണറ്റിലേക്ക് ഇറങ്ങി. എന്നാൽ ഇവരും കുടുങ്ങി. അതോടെ നാട്ടുകാർ പോലീസിലും ഫയർ ഫോഴ്സിലും വിവരം അറിയിക്കുകയായിരുന്നു. കിണറിനുള്ളിൽ ഓക്സിജന്റെ സാന്നിധ്യം അൽപം പോലും ഉണ്ടായിരുന്നില്ല. രക്ഷാ പ്രവർത്തനത്തിന് ഇറങ്ങിയ ഒരു ഫയർ ഫോഴ്സ് ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യമുണ്ടായതിനു പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലു പേരെയും പുറത്തെത്തിച്ചപ്പോൾ ഒന്നോ രണ്ടോ പേർക്കു മാത്രമായിരുന്നു നേരിയ തോതിൽ ശ്വാസമുണ്ടായിരുന്നത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കിണർ മൂടാൻ ഫയർ ഫോഴ്സ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനു പിന്നാലെ കിണറും പരിസരവും കമ്പിവേലി കെട്ടി ആളുകൾ ഇവിടേക്ക് പ്രവേശിക്കാതെ ഇരിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കിണറിന്റെ അടിയിൽ വിഷവാതകമുണ്ടെന്നാണ് പ്രാഥമിക നിഗമനം. അതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പരിശോധന നടത്താനും ഫയർ ഫോഴ്സ് തീരുമാനിച്ചിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ